തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്. ഷൂട്ടിങ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത വിധം പരിക്ക് ഗുരുതരമായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. അതേസമയം പരിക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ കാര്യമായ പരിക്കുണ്ട് താനം.

ആക്ഷൻ രംഗത്തിൽ ആസിഫ് അലി തെറിച്ചു വീഴുന്ന ഭാഗമായിരുന്നു ചിത്രീകരിച്ചത്. തെറിച്ച് നടൻ വീഴേണ്ട സ്ഥാനവും നിശ്ചയിച്ചിരുന്നു. എന്നാൽ അവിടെ വീണില്ല. പകരം ഫർണിച്ചറിന് മുകളിലേക്ക് നടൻ പതിക്കുകയായിരുന്നു. ഇതാണ് സാരമായ പരിക്കേൽക്കാനുള്ള കാരണം. വേദനയിൽ പുളഞ്ഞ നടനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പുറമേയുള്ള പരിക്ക് മാത്രമേ ഉള്ളൂവെന്നാണ് സൂചന.

റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രഞജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നമിത്ത് ആർ. ഓണത്തിന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചന.