മനാമ: ആശൂറ ദിനാചരണത്തോടനുബന്ധിച്ച് മനാമയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പുനരുൽപാദനത്തിനായി കൈമാറാനുള്ള കാമ്പയിന് തുടക്കമായി. ഒക്‌ടോബർ നാലുവരെ നീളുന്ന ആശൂറ ആചരണ വേളയിൽ ആയിക്കണക്കിനാളുകൾ പങ്കെടുക്കും. കാപിറ്റൽ ട്രസ്റ്റീസ് അഥോറിറ്റി 'ഗൾഫ് സിറ്റി ക്ലീനിങ് കമ്പനി'യുമായി ചേർന്നാണ് കാമ്പയിൻ നടത്തുന്നത്. ഇതിന്റെ ഭാഗമായി ക്ലീനിങ് കമ്പനി മനാമയിൽ ഘോഷയാത്ര കടന്നുപോകുന്ന പ്രധാന വീഥികളിൽ അഞ്ചിടത്തായി കലക്ഷൻ ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്.

മത പ്രഭാഷകർ പരിസരം ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഉദ്‌ബോധനം നടത്തും. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം തന്നെയാണ് ഇവിടെയും ഏറ്റവും വലിയ പ്രശ്‌നമെന്ന് ഗൾഫ് സിറ്റി ക്ലീനിങ് കമ്പനി പബ്ലിക് റിലേഷൻസ് എക്‌സിക്യൂട്ടിവ് ഹിഷാം അൽ ഹദ്ദാദ് പറഞ്ഞു. ഒരു പ്ലാസ്റ്റിക് കാരിബാഗ് മണ്ണിൽ പൂർണമായി അലിഞ്ഞുചേരാൻ 1,000 വർഷം വരെ എടുക്കുമെന്നാണ് കണക്ക്.

ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും പ്ലെയിറ്റുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നത് പലർക്കും ശീലമാണ്. ഇതിന് മാറ്റമുണ്ടാകേണ്ടതുണ്ട്. പ്ലാസ്റ്റിക് മാലിന്യം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് വിവിധ ഭാഷകളിൽ സ്റ്റിക്കറുകൾ പതിക്കാൻ മന്ത്രാലയവുമായി ധാരണയായിട്ടുണ്ട്. മതപ്രഭാഷകർ അവരുടെ ഉദ്‌ബോധന പ്രസംഗത്തിന് മുമ്പ് ഇക്കാര്യം വിശദീകരിക്കുകയും ചെയ്യും. സോഷ്യൽ മീഡിയ വഴിയും പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം എത്തിക്കും. അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുന്നതിൽ 15 ശതമാനം കുറവുണ്ടായാൽ തന്നെ ഈ പദ്ധതി വിജയമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ശീലം മാറുന്നു എന്നതിന്റെ സൂചനയായി അത് കാണാൻ സാധിക്കും.

അതിനിടെ, ആശൂറ വേളയിൽ ഉടനീളം വൃത്തി ഉറപ്പാക്കാൻ മനാമയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓപറേഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്. ഗൾഫ് സിറ്റി ക്ലീനിങ് കമ്പനി മനാമയിൽ മാത്രം ഈ സമയത്ത് 300 സാനിറ്റേഷൻ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 12 സൂപ്പർവൈസർമാരും കാര്യങ്ങളുടെ മേൽനോട്ടം വഹിക്കും. മാലിന്യ നിക്ഷേപത്തിനായി 300 വലിയ ബിന്നുകളും 250 ശരാശരി വലിപ്പമുള്ള ബിന്നുകളും മനാമയിൽ സ്ഥാപിച്ചിട്ടുണ്ട്.