ദിവസേന ചെറിയ ഡോസിൽ ആസ്പിരിൻ കഴിക്കുന്നത് ക്യാൻസറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുമെന്ന് അമേരിക്കൻ ഗവേഷകർ. 60 വയസ്സ് പിന്നിട്ടവർ ഇത്തരത്തിൽ മരുന്നുകഴിക്കുന്നത് ആയുസ്സുകൂട്ടുമെന്നാണ് പഠന റിപ്പോർട്ട്. നിലവിലുള്ള പഠന റിപ്പോർട്ടിലെ ഖണ്ഡിക്കുന്ന തരത്തിലുള്ളതാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ.

ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്ഡിഎ)യുടെ പഠന റിപ്പോർട്ട് അനുസരിച്ച് ദിവസേനയുള്ള ആസ്പിരിൻ ഉപയോഗം പക്ഷാഘാതത്തിനും തലച്ചോറിനുള്ളിലെ രക്തസ്രാവത്തിനും കാരണമാകും. എന്നാൽ, ഇതിനെ തീർത്തും നിരാകരിക്കുന്നതാണ് സതേൺ കാലിഫോർണിയ സർവകലാശാലയുടെ റിപ്പോർട്ട്. ആസ്പിരിന്റെ ഗുണവശങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും വളരെച്ചുരുക്കം പേർമാത്രമാണ് അതുപയോഗിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഡേവിഡ് ബി. ആഗസ് പറയുന്നു.

പുതിയ പഠനമമനുസരിച്ച് ദിവസേന കുറഞ്ഞ ഡോസിൽ ആസ്പിരിൻ കഴിക്കുന്നത് ക്യാൻസറിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യതകൾ ഗണ്യമായി കുറയ്ക്കും. ആയുർദൈർഘ്യം കൂട്ടുന്നതിനൊപ്പം അമേരിക്ക ആരോഗ്യമേഖലയിൽ ചെലവിടുന്ന കോടിക്കണക്കിന് ഡോളർ മിച്ചം പിടിക്കാനാകുമെന്നും ഗവേഷകർ പറയുന്നു. എന്നാൽ, പ്രിവന്റീവ് സർവീസ് ടാസ്‌ക്‌ഫോഴ്‌സും ഡ്രഗ് ആൻഡ് ഫുഡ് അഡ്‌മിനിസ്‌ട്രേഷനും ആസ്പിരിൻ ഉപയോഗത്തെ രണ്ടുതരത്തിലാണ് കാണുന്നത്.

പ്രിവന്റീവ് ടാസ്‌ക് ഫോഴ്‌സിന്റെ മാർഗനിർദ്ദേശങ്ങളിൽ കുറഞ്ഞ ഡോസിൽ ആസ്പിരിൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ എഫ്.ഡി.എ ഇതംഗീകരിക്കുന്നില്ല. കുറഞ്ഞ ഡോസിൽ ആസ്പിരിൻ ഉപയോഗിക്കുന്നത് പക്ഷാഘാതത്തിനും തലച്ചോറിലെയും വയറ്റിലെയും രക്തസ്രാവത്തിനും കാരണമാകുമെന്നാണ് എഫ്.ഡി.എയുടെ മുന്നറിയിപ്പ്. വ്യത്യസ്തങ്ങളായ ഈ പഠന റിപ്പോർട്ടുകൾ അമേരിക്കൻ ആരോഗ്യമേഖലയിൽ തുറന്ന ചർച്ചയ്ക്കും വഴിയൊരുക്കിയിട്ടുണ്ട്.