- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരനൂറ്റാണ്ടു നീണ്ട അതിർത്തി തർക്കത്തിന് ചർച്ചയിൽ പരിഹാരം; കരാറിൽ ഒപ്പുവെച്ച് അസം മേഘാലയ മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: അസമും മേഘാലയയും തമ്മിൽ അരനൂറ്റാണ്ടു നീണ്ട അതിർത്തി തർക്കത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പരിഹാരം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ വെച്ചു നടന്ന ചർച്ചയിലാണ് തർക്കത്തിന് പരിഹാരമായത്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും അതിർത്തി കരാറിൽ ഒപ്പുവെച്ചു.
അസമും മേഘാലയയും തമ്മിൽ 885 കിലോമീറ്ററാണ് അതിർത്തി പങ്കിടുന്നത്. അരുണാചൽ പ്രദേശുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനും കേന്ദ്രമന്ത്രി അമിത് ഷാ നിർദേശിച്ചിട്ടുണ്ട്. 122 പോയിന്റുകളിലാണ് തർക്കമുള്ളത്. പ്രശ്നപരിഹാരത്തിനായി അരുണാചൽ മുഖ്യമന്ത്രിയെ ഉടൻ കാണുമെന്നും ഹിമന്ദ ബിശ്വശർമ്മ പറഞ്ഞു.
അസം, മേഘാലയ ചീഫ് സെക്രട്ടറിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ മേഘാലയ സർക്കാരിനെ പ്രതിനിധീകരിച്ച് 11 പേരും അസമിനെ പ്രതിനിധീകരിച്ച് ഒമ്പതുപേരും പങ്കെടുത്തു. പതിറ്റാണ്ടുകൾ നീണ്ട തർക്കം പരിഹരിക്കാനായത് രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രദിനമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
തർക്കമുണ്ടായിരുന്ന 12 പോയിന്റുകളിൽ ആറെണ്ണവും പരിഹരിച്ചു. ഇത് അതിർത്തിയിലെ 70 ശതമാനം വരും. ശേഷിക്കുന്ന ആറുപോയിന്റുകൾ ഉടൻ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. അടുത്ത് ആറ്-ഏഴു മാസത്തിനുള്ളിൽ അവശേഷിക്കുന്ന പ്രശ്നവും പരിഹരിക്കാനാവുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ്മ പറഞ്ഞു.




