തിരുവനന്തപുരം: സ്‌കൂൾ പാഠപുസ്തകങ്ങളുടെ വിതരണം വൈകുന്നത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഇതേ തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി മാത്യു ടി. തോമസാണ് അടിയന്തര പ്രമേയ അവതരണത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. പാഠപുസ്തക വിതരണത്തിൽ വലിയ ലാഘവമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മാത്യു ടി. തോമസ് ആരോപിച്ചു.

വിദ്യാലയങ്ങളിലേക്ക് ആവശ്യമുള്ള പാഠപുസ്ത അച്ചടി ജൂലായ് ഇരുപതിനേ തീരുവെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബ്ബ് അറിയിച്ചു. ഓണപ്പരീക്ഷ മാറ്റിവച്ചിട്ടില്ല. ഇന്നലത്തെ അദ്ധ്യാപകരുടെ യോഗത്തിൽ ഉയർന്ന നിർദ്ദേശം മാത്രമാണ് അതെന്നും മന്ത്രി പറഞ്ഞു. ആകെ ആവശ്യമുള്ള മൂന്നരകോടി പാഠപുസ്തകങ്ങളിൽ 43 ലക്ഷത്തിന്റെ അച്ചടിയാണ് വൈകിയത്. അതിൽ 13 ലക്ഷം അച്ചടിച്ചുകഴിഞ്ഞു. ബാക്കിയുള്ള 30 ലക്ഷത്തിന്റെ അച്ചടി ജൂലായ് 20നകം പൂർത്തിയാക്കുമെന്നാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്. ഈ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷ സഭ സതംഭിപ്പിക്കുകയായിരുന്നു. അൽപ്പ നേരം നിർത്തി വച്ച ശേഷം സഭ തുടങ്ങിയപ്പോഴും പ്രതിഷേധം തുടർന്നു. ഇതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ വേഗത്തിൽ പിരിഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും വേഗത്തിൽ അനുവദിച്ച മന്ത്രി പാഠപുസ്തക വിഷയത്തിൽ തികഞ്ഞ ലാഘവമാണുള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്വകാര്യ അച്ചടി ലോബിയെ സഹായിക്കാൻ വേണ്ടിയാണിത്. വിഷയം കൈകാര്യം ചെയ്യുന്നതിൽ വകുപ്പുകൾക്ക് യോജിപ്പില്ല. ഗൈഡ് ലോബിയെ സഹായിക്കാനാണിത്. പാഠപുസ്തകം വൈകുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി. എന്നാൽ ജൂലൈ 20നു മുമ്പായി അച്ചടി പൂർത്തിയാക്കി പാഠപുസ്‌കങ്ങൾ വിതരണം ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സഭയെ അറിയിച്ചു. 30 ലക്ഷം പാഠുസ്തകങ്ങളാണ് ഇനി തയാറാക്കാനുള്ളത്. അച്ചടി വൈകുമെന്ന വിവരം കെ.ബി.പി.എസ് വൈകിയാണ് അറിയിച്ചത്. ഇതേതുടർന്നാണ് റീടെൻഡർ വിളിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രിക്ക് പിന്നാലെ അച്ചടിയുടെ ചുമതലയുള്ള മന്ത്രി കെ.പി മോഹനൻ സഭക്ക് വിശദീകരണം നൽകി. പാഠപുസ്തക അച്ചടിക്കായി കരാർ ലഭിച്ചത് ഫെബ്രുവരി 10നാണ് കെ.ബി.പി.എസിന് ഓർഡർ ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സഭയിൽ കുത്തിയിരിപ്പ് നടത്തുകയാണെന്ന് അറിയിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം, വിഷയത്തിൽ മന്ത്രിമാർ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബഹളംവച്ചു.

ബഹളം ശക്തമായതോടെ സ്പീക്കർ സഭാ നടപടികൾ അൽപസമയത്തേക്ക് നിർത്തിവച്ചു. വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം ബഹളം നിർത്തിയില്ല. തുടർന്നാണ് സഭ പിരിഞ്ഞത്.