ചെന്നൈ: വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ചെന്നൈ സ്പോർട്സ് അക്കാദമി തലവൻ പി നാഗരാജിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ. നാഗരാജിനെതിരേയാണ് ഏഴു പേർ കൂടി പരാതിയുമായി രംഗത്തെത്തി്. ഇയാളുടെ കീഴിൽ പരിശീലനം നേടിയതാണ് ഏഴു പെൺകുട്ടികളും.

കായിക പരിശീലനത്തിനിടെ പരിക്കേൽക്കുമ്പോൾ ഫിസിയോതെറാപ്പി ചികിത്സ നൽകുന്നുവെന്ന വ്യാജേന പീഡിപ്പിച്ചുവെന്നാണ് പരാതി. ഭാവിയെ ബാധിക്കുമെന്ന ഭയത്താൽ ഇതേക്കുറിച്ച് പുറത്തു പറയാൻ വിദ്യാർത്ഥികൾ മടിക്കുകയായിരുന്നു. തന്റെ കീഴിൽ പരിശീലനം നേടുന്നവർക്കു മാത്രമേ നാഗരാജ് വലിയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകാറുണ്ടായിരുന്നുള്ളു. ഈ സാഹചര്യം നാഗരാജൻ ചൂഷണം ചെയ്യുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മെയിലാണ് 19-കാരിയായ കായികതാരം നാഗരാജിനെതിരേ പരാതിയുമായി രംഗത്തുവന്നത്. തുടർന്ന് മെയ് 30-ന് ഇയാളെ അറസ്റ്റ് ചെയ്തു. പുതിയ പരാതികൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.