കണ്ണൂർ :കണ്ണൂർ നഗരത്തിനടുത്തെ താണയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട് അടിച്ചു തകർത്തതായി പരാതി. രണ്ടുവർഷമായി പിണങ്ങി കഴിയുന്ന ഭാര്യയെ ഒളിപ്പിച്ചു വെന്ന് ആരോപിച്ചാണ് കണ്ണൂർ മാണിക്ക കാവിനു സമീപത്തെ സജിത്തിനെ ഇന്നലെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും വീട് ആക്രമിക്കുകയും ചെയ്തത്.

ഇന്നലെ രാത്രി പതിനൊന്നരയോടു കൂടി മദ്യപിച്ച് വീട്ടിലെത്തിയ രഞ്ജിത്തെന്ന യുവാവാണ് വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടി പൊളിക്കുകയും വരാന്തയിൽ ഉണ്ടായിരുന്ന കസേര തകർക്കുകയും ചെയ്തത്. തുടർന്ന് പല രീതിയിലുള്ള ഭീഷണിയുയർത്തി അരമണിക്കൂറോളം ഇയാൾ ഭീകരന്തരീക്ഷം സൃഷ്ടിച്ചു.പിന്നീട് ഫോണിലൂടെയും ഭീഷണിപ്പെടുത്തി. വീട്ടുടമസ്ഥൻ ആയ സജിത്തിനെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും കൊലപ്പെടുത്തുമെന്നാണ് രഞ്ജിത്തിന്റെ ഭീഷണി.

അക്രമം നടത്തിയ രഞ്ജിത്തും ഭാര്യയും കഴിഞ്ഞ രണ്ടു വർഷമായി അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവർ തലശ്ശേരിയിലെ സ്വന്തം വീട്ടിലേക്ക് മാറുകയും ചെയ്തു. സജിത്തിന്റെ വീട്ടുകാരാണ് യുവതിയെ ഒളിപ്പിച്ചതെന്ന് ആരോപിച്ചാണ് രഞ്ജിത്ത് അക്രമം നടത്തിയത് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്.

കണ്ണൂർ സിറ്റി പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും പ്രതിയെ അറസ്റ്റു ചെയ്യാൻ തയ്യാറായില്ലെന്ന പരാതിയുണ്ട്.വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും തകർത്തിട്ടുണ്ട്.സംഭവത്തിൽ കുറ്റക്കാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് സജിത്തും കുടുംബവും അറിയിച്ചു.

കണ്ണുർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, ഡി.സിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ സജിത്തിന്റെ വീട് സന്ദർശിച്ചു സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുമെന്നും സിറ്റി ഡി.വൈ.എസ്‌പി പി.ബാലകൃഷ്ണൻ നായർ അറിയിച്ചു.