ബ്ലൂമിങ്ടൺ (മിനസോട്ട): ഓഗസ്റ്റ് അഞ്ചിന് മിനസോട്ട ബ്ലൂമിങ്ടണിലെ ദാർ അൽ ഫാറൂഖ് ഇസ്ലാമിക് സെന്ററിലൂണ്ടായ ബോംബ് സ്ഫോടനം മുസ്ലീമുകൾക്കു നേരേ രാജ്യത്ത് വർധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണെന്നും, ഇത് അപലപനീയമാണെന്നും മോസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഒമർ പറഞ്ഞു.

ശനിയാഴ്ച രാവിലെ 5 മണിക്കാണ് സമീപപ്രദേശങ്ങളെ നടുക്കിയ സ്ഫോടനം നടന്നത്. കറുത്ത പുകയും ആളിപ്പടരുന്ന അഗ്നിയും പരിസരമാകെ ഭയാനകമാക്കിയതായി ലോ എൻഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു. മോസ്‌കിൽ പൊട്ടിത്തെറിക്ക് ഉപയോഗിച്ചത് ഐ.ഇ.ഡി (Improvised Explosing Device) ആണെന്നാണ് നിഗമനം.

മോസ്‌കിൽ നടന്ന സ്ഫോടനം മനുഷ്യത്വരഹിതമാണെന്നും രാവിലെ പ്രാർത്ഥനയ്ക്കെത്തിയവർ അപകടം കൂടാതെ രക്ഷപെട്ടെന്നും ഒമർ പറഞ്ഞു.

ഇതൊരു ഹെയ്റ്റ് ക്രൈമായി കാണാൻ കഴിയുകയില്ലെന്നാണ് പ്രാഥമിക അന്വേഷണങ്ങൾക്കൊടുവിൽ അധികൃതർ പറയുന്നത്. അന്വേഷണം പൂർത്തിയായാലേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്നും അവർ പറഞ്ഞു.

അമേരിക്കൻ ജനസംഖ്യയിൽ നിലവിൽ 1 ശതമാനം (3.35 മില്യൻ) മുസ്ലീങ്ങളാണുള്ളത്. ഇവർ അതിവേഗത്തിൽ വളരുന്ന മതന്യൂനപക്ഷമാണെന്നാണ് പാം റിസർച്ച് സെന്ററിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്.