കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ചത്. ഈ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചോദ്യം ചെയ്തത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്നും ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചുവയ്ക്കാനുമാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണങ്ങൾ. ഈ ഹർജിയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയത്. എന്തുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ചു എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കണം. ചൊവ്വാഴ്ചയാണ് കോടതി വീണ്ടും ഹർജി പരിഗണിക്കുന്നത്.