ബ്രിസ്‌ബെയ്ൻ: വിവാദങ്ങളുടെ കൊടുങ്കാറ്റ് മറികടന്ന് ചാരത്തിൽ നി്ന്ന് പറന്നുയരാൻ ഓസ്‌ട്രേലിയ - ഇംഗ്ലണ്ടും വീണ്ടും നേർക്കുനേർ. ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് ബുധനാഴ്ച ഗാബ സ്റ്റേഡിയത്തിൽ തുടക്കമാകും. ഓസ്‌ട്രേലിയയുടെ പുതിയ നായകൻ പാറ്റ് കമ്മിൻസും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും ആത്മവിശ്വാസത്തോടെയാണ് ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത്.

ആരൊക്കെ കളിക്കുമെന്ന് മൂന്നു ദിവസം മുൻപേ പ്രഖ്യാപിച്ച് ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് ആദ്യ വെടി മുഴക്കിയപ്പോൾ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട് അവസാന ഇലവൻ പ്രഖ്യാപിക്കാൻ മത്സരത്തിന്റെ തലേ ദിവസമാണ് തയ്യാറായത്.

ആദ്യ ടെസ്റ്റിനുള്ള 12 അംഗ ഇംഗ്ലണ്ട് ടീമിനെയാണ് പ്രഖ്യാപിച്ചത്. ജോ റൂട്ട് നയിക്കുന്ന ടീമിൽ വമ്പൻ പേരുകാരായ ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ എന്നിവരില്ല. ബെൻ സ്റ്റോക്‌സ് ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെയെത്തി. ആൻഡേഴ്സണ് വിശ്രമം അനുവദിച്ചതാണെന്ന് ടീമിന്റെ വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ അറിയിച്ചു.

ബെയർസ്റ്റോയ്ക്ക് പകരം ഇംഗ്ലണ്ട് ഒലി പോപ്പിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. റോറി ബേൺസും ഹസീബ് ഹമീദും തന്നെ ഇംഗ്ലണ്ടിനായി ഓപ്പൺ ചെയ്തേക്കും.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട്ലർ, ഹസീബ് ഹമീദ്, ജാക്ക് ലീച്ച്, ഡേവിഡ് മലാൻ, ഒലി പോപ്പ്, ഒലി റോബിൻസൺ, ബെൻ സ്റ്റോക്‌സ്, ക്രിസ് വോക്സ്, മാർക്ക് വുഡ്.