- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ ഉയർത്തിയത് 272 റൺസ് വിജയലക്ഷ്യം; ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിൽ 36/2; പിങ്ക് ബോൾ ടെസ്റ്റിൽ 'കരുത്തറിയിച്ച്' ഇന്ത്യൻ വനിതകൾ; ടെസ്റ്റ് സമനിലയിൽ; കന്നി സെഞ്ചുറിയുമായി സ്മൃതി മന്ദാന മാൻ ഓഫ് ദ മാച്ച്

സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ വനിതകളുടെ പിങ്ക് ബോൾ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. അവസാന ദിവസമായ ഞായറാഴ്ച 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് രണ്ട് വിക്കറ്റിന് 36 റൺസ് എന്ന നിലയിലാണ് കളി സമനിലയിൽ അവസാനിപ്പിച്ചത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയാണ് മാൻ ഓഫ് ദ മാച്ച്.
സ്‌കോർ: ഇന്ത്യ- ഓസീസ്-
രണ്ടാം ഇന്നിങ്‌സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 135 റൺസുമായി ഡിക്ലയർ ചെയ്ത ഇന്ത്യ ഓസീസിനു മുന്നിൽ 272 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. 32 ഓവറുകൾ ബാക്കിനിൽക്കെയായിരുന്നു ഇത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്ത് നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു.
ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് 28 റൺസിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർമാരായ അലീസ ഹീലി (5 പന്തിൽ ആറ്), ബേഥ് മൂണി (28 പന്തിൽ 11) എന്നിവരാണ് പുറത്തായത്. ഹീലിയെ ജുലൻ ഗോസ്വാമി ക്ലീൻബൗൾഡാക്കിയപ്പോൾ, മൂണിയെ പൂജ വസ്ത്രാകാർ പുറത്താക്കി. എന്നാൽ, ഓസീസ് 15 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ നിൽക്കെ ഇരു ടീമുകളും സമനിലയ്ക്കു കൈകൊടുത്തു. മെഗ് ലാന്നിങ് 17 റൺസോടെയും എലിസ് പെറി ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.
നേരത്തേ, ടെസ്റ്റിന്റെ അവസാന ദിനം ആദ്യ സെഷനിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 241 റൺസുമായി ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തതോടെയാണ് മത്സരം ആവേശകരമായത്. 136 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് കടം ബാക്കിനിർത്തിയാണ് ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. അർധസെഞ്ചുറി നേടിയ എലിസ് പെറി (203 പന്തിൽ പുറത്താകാതെ 68), ആഷ്ലി ഗാർഡ്‌നർ (86 പന്തിൽ 51) എന്നിവരുടെ മികവിലാണ് ഓസീസ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തത്. ഇന്ത്യയ്ക്കായി പൂജ വസ്ത്രാകാർ മൂന്നൂം ജുലൻ ഗോസ്വാമി, മേഘ്‌ന സിങ്, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്‌ത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു ഓസീസ് തന്ത്രമെങ്കിലും അത് ഏറ്റില്ല. ഓപ്പണിങ് വിക്കറ്റിൽ ഒരിക്കൽക്കൂടി അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഷഫാലി വർമ സ്മൃതി മന്ഥന സഖ്യം ഇന്ത്യയുടെ ലീഡ് 200ന് തൊട്ടടുത്തെത്തിച്ചു. രണ്ടാം ഇന്നിങ്‌സിൽ അർധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ ഷഫാലി വർമ 91 പന്തിൽ ആറു ഫോറുകളോടെ 52 റൺസെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്‌സിൽ ചരിത്ര സെഞ്ചുറി കുറിച്ച മന്ഥന 48 പന്തിൽ ആറു ഫോറുകളോടെ 31 റൺസെടുത്ത് മടങ്ങി.
യാസ്തിക ഭാട്യ മൂന്നു റൺസുമായി പുറത്തായെങ്കിലും, പൂനം റാവത്ത് (62 പന്തിൽ പുറത്താകാതെ 41), ദീപ്തി ശർമ (പുറത്താകാതെ മൂന്ന്) എന്നിവർ ഇന്ത്യയെ മികച്ച ലീഡിലെത്തിച്ചു. ഇതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ഓസീസിനായി സോഫി മോളിന്യൂക്‌സ്, ആഷ്ലി ഗാർഡ്‌നർ, വെയർഹാം എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.


