ന്യൂ സൗത്ത് വെയിൽസിൽ ഉടനീളമുള്ള ആയിരക്കണക്കിന് നഴ്സുമാർ 24 മണിക്കൂർ പണിമുടക്കുമായി ഇറങ്ങിയതോടെ സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനം താറുമാറായി. ആയിരക്കണക്കിന് നഴ്സുമാരും മിഡ്വൈഫുമാരും പ്രതിഷേധ മാർച്ചുമായി രംഗത്തെത്തി. ജോലി ഉപേക്ഷിച്ച് സമരവുമായി സഹകരിക്കുകയായിരുന്നു ഭൂരിഭാഗം ജീവനക്കാരും. സ്റ്റാഫുകളുടെ മെച്ചപ്പെട്ട ജോലി സാഹചര്യത്തിനും സംസ്ഥാന സർക്കാരിൽ നിന്നുള്ള കൂടുതൽ ആനുകൂല്യങ്ങൾക്കുമായാണ് സമരം.

സംസ്ഥാനത്തുടനീളം നഗരത്തിലും മേഖലാ കേന്ദ്രങ്ങളിലും 24 മണിക്കൂറും റാലികൾ നടത്തി. ഈ വർഷം നാലാം തവണയാണ് റാലി. രാവിലെ 7 മുതൽ പ്രതിഷേധം തുടങ്ങി.രോഗികളും ജീവനക്കാരും തമ്മിലുള്ള അനുപാത വർദ്ധനവും വേതനം മെച്ചപ്പെടുത്തലുമാണ് പ്രധാന ആവശ്യം. മുമ്പത്തെ മൂന്ന് സമരങ്ങളും ഇക്കാര്യം തന്നെയാണ് ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ കൊറോണ വൈറസ് തരംഗം മൂലം ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് സംവിധാനം പ്രതിസന്ധിയിലിരിക്കേയാണ് സമരം.