ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി മനുഷ്യാവകാശ കമ്മീഷനെയും രാഷ്ട്രീയവൽക്കരിക്കാൻ മോദി സർക്കാരിന്റെ നീക്കം. രണ്ടു വർഷമായി ദേശീയ മനുഷ്യാവകാശ കമീഷനിലുള്ള ഒഴിവിലേക്കാണു ബിജെപി ഉപാധ്യക്ഷൻ അവിനാഷ് റായ് ഖന്നയെ നിയമിക്കാനുള്ള നീക്കം നടത്തുന്നത്.

ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കൾ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പിജെ കുര്യൻ എന്നിവരടങ്ങുന്ന സമിതിയാണ് ദേശീയ മനുഷ്യാവകാശ കമീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

കഴിഞ്ഞമാസം ചേർന്ന സമിതിയുടെ യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആരും അവിനാഷിന്റെ നിയമനത്തെ എതിർത്തില്ലെന്നാണ് വിവരങ്ങൾ. ബിജെപി രാജ്യസഭാംഗം കൂടിയായ അവിനാഷ് പാർട്ടിയിൽ ജമ്മുകശ്മീരിന്റെ ചുമതലയുള്ള നേതാവാണ്. പഞ്ചാബ് മനുഷ്യാവകാശ കമീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയ മനുഷ്യാവകാശ കമീഷനിൽ രാഷ്ട്രീയ ചായ്വ് പ്രകടമാക്കിയിട്ടുള്ളവരെ അംഗമാക്കുന്നതിനെ എതിർത്ത കക്ഷിയാണു ബിജെപി. സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫിനെ കമീഷനിൽ കൊണ്ടുവരുന്നതിനെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരിക്കെ അരുൺ ജയ്റ്റ്ലിയാണ് എതിർത്തിരുന്നത്. സിറിയക് ജോസഫിന് രാഷ്ട്രീയപാർട്ടിയുമായും മതസംഘടനയുമായും ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ജയ്റ്റ്ലി അന്ന് നിയമനത്തെ എതിർത്തത്. ഇതേ ബിജെപി തന്നെയാണു ഇപ്പോൾ രാഷ്ട്രീയ നിയമനം നടത്തുന്നത് എന്നാണ് എതിരാളികൾ ആരോപിക്കുന്നത്.