പയ്യന്നൂർ: ബിജെപിയുടെ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാൻ കണ്ണൂരിലെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്നലെ കൂടി നിന്നവർക്ക് മുന്നിൽ ഗംഭീര പ്രസംഗം തന്നെയാണ് കാഴ്‌ച്ചവെച്ചത്. ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ മലയാളത്തിലേക്ക് മൊഴിമാറ്റി പറയുകയും ചെയ്തു.

കേരളത്തിലെ നവോത്ഥാന നായകരുടെ പേരുകൾ അക്കമിട്ട് പറഞ്ഞായിരുന്നു അമിത് ഷായുടെ പ്രസംഗം. എന്നാൽ കേരളത്തിലെ മഹാന്മാരുടെ പേര് പറയുന്ന കൂട്ടത്തിൽ അയ്യങ്കാളിയെ സ്മരിക്കാൻ അമിത് ഷാ വിട്ടു പോവുകയും ചെയ്തു. അവിടെയായിരുന്നു വി മുരളീധരൻ തന്റെ മിടുക്ക് കാട്ടിയത്. അമിത് ഷാ മറന്നെങ്കിലും പ്രസംഗം ഹിന്ദിയിൽ നിന്നു മലയാളത്തിലാക്കുമ്പോൾ വി.മുരളീധരൻ സ്വന്തം വകയായി അതു കൂട്ടിച്ചേർത്തു. ജനരക്ഷായാത്രയുടെ ഉദ്ഘാടന പ്രസംഗത്തിലാണു മൺമറഞ്ഞ മഹാന്മാരുടെ സംഭാവനകൾ അമിത് ഷാ അനുസ്മരിച്ചത്.

ആദി ശങ്കരാചാര്യർ, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, വൈകുണ്ഠ സ്വാമികൾ, സദാനന്ദ സ്വാമികൾ, ശുഭാനന്ദ സ്വാമികൾ, ബ്രഹ്മാനന്ദഗുരു എന്നീ പേരുകളാണ് അദ്ദേഹം പറഞ്ഞത്. മൊഴിമാറ്റിയ മുരളീധരനാവട്ടെ ശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും പേരിനു ശേഷം അയ്യങ്കാളിയുടെ പേരും ഉൾപ്പെടുത്തി.

വി മുരളീധരന്റെ അവസരോചിതമായ ഇടപെടൽ മൂലം അമിത് ഷാ രക്ഷപ്പെട്ടത് ഒരു വൻ വിവാദത്തിൽ നിന്ന് തന്നെയാണ്. അയ്യങ്കാളിയുടെ പേര് മുരളീധരൻ കൂട്ടിച്ചേർത്തില്ലായിരുന്നു എങ്കിൽ അത് ഇന്ന് സംസ്ഥാന തലത്തിൽ വൻ വിവാദമായേനെ. അത്തരമൊരു വിവാദത്തിൽ നിന്നാണ് അമിത്ഷായെ മുരളീധരൻ കരകയറ്റിയത്.