ന്യൂഡൽഹി: അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കക്കേസിൽ വ്യാഴാഴ്ച മുതൽ സുപ്രീംകോടതിയിൽ വാദം തുടങ്ങും. തർക്കഭൂമി മൂന്നായി വിഭജിച്ചുനൽകണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹർജികളിലാണ് വ്യാഴാഴ്ചമുതൽ ദിവസവും വാദം കേൾക്കുക.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചിനുമുൻപാകെ വാദമാരംഭിക്കുക. 2.77 ഏക്കർ തർക്കഭൂമി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കുമായി നൽകാനായിരുന്നു 2010 സെപ്റ്റംബറിലെ അലഹാബാദ് ഹൈക്കോടതിവിധി. ഇതിനെതിരായ ഹർജികളിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്.

കപിൽ സിബൽ, ഡോ. രാജീവ് ധവാൻ, രാജു രാമചന്ദ്രൻ, ഷക്കീൽ അഹമ്മദ് സയ്യീദ് തുടങ്ങിയവരാണ് മുസ്‌ലിം വിഭാഗത്തിനുവേണ്ടി കോടതിയിൽ വാദിക്കുക. ഹിന്ദുവിഭാഗത്തിനുവേണ്ടി എസ്.കെ. ജെയിൻ, രഞ്ജിത് ലാൽ വർമ, ഹരിശങ്കർ ജെയിൻ, വിഷ്ണുശങ്കർ ജയ്, കെ. പരാശരൻ എന്നിവരാണ് കോടതിയിലെത്തുക.