കോഴിക്കോട്: സാംസ്‌കാരിക രംഗത്തും മാദ്ധ്യമപ്രവർത്തന രംഗത്തും ഒരുപോലെ ശോഭിച്ച വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച ബാബു ഭരദ്വാജി(68)ന്റേത്. രാഷ്ട്രീയത്തിലും മാദ്ധ്യമപ്രവർത്തന രംഗത്തും ഒരുപോലെ ശോഭിച്ച അദ്ദേഹം പ്രവാസി അനുഭവങ്ങളുടെ സ്വന്തം എഴുത്തുകാരൻ കൂടിയായിരുന്നു. വിപുലമായ സൗഹൃദ വലയങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം ഏറെക്കാലമായി കോഴിക്കോടായിരുന്നു താമസം. അവിടുത്തെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബാബു ഭരദ്വാജിന്റെ അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ഇവിടെ കഴിയുകയായിരുന്നു.

ശവഘോഷയാത്ര, പഞ്ചകല്യാണി, കലാപങ്ങൾക്കൊരു ഗൃഹപാഠം, പപ്പറ്റ് തിയേറ്റർ തുടങ്ങിയ കൃതികളുടെ രചയിതാവായ ബാബു ഭരദ്വാജ് മലയാളത്തിലെ പ്രവാസി എഴുത്തുകളിലൂടെയും ശ്രദ്ധ നേടി. പ്രവാസിയുടെ കുറിപ്പുകൾ, പ്രവാസിയുടെ വഴിയമ്പലങ്ങൾ തുടങ്ങിയവയാണ് ഈയിനത്തിലെ പ്രധാന രചനകൾ. 2006ൽ കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2001ൽ അബൂദബി ശക്തി അവാർഡും യൂത്ത് ഇന്ത്യ സാഹിത്യ പുരസ്‌കാരവും നേടി.

രവീന്ദ്രൻ സംവിധാനം ചെയ്ത 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ' എന്ന സിനിമയുടെ നിർമ്മാതാവാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത അന്യർ എന്ന സിനിമയിലെ 'മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ...' എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.

1948ൽ തൃശൂർ ജില്ലയിലെ മതിലകത്ത് എം.ആർ. വിജയരാഘവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു. പൊയിൽകാവ് ഹൈസ്‌കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്, തൃശൂർ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. എൻജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം എസ്.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയാണ്.

'ചിന്ത'യിലൂടെയാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. ഹാർബർ എൻജിനീയറിങ് ഡിപ്പാർട്‌മെന്റിലും പ്രവർത്തിച്ചു. കുറെക്കാലം പ്രവാസജീവിതവും നയിച്ചു. ചിന്ത വീക്കിലി എഡിറ്റർ കൈരളി ചാനലിന്റെ ക്രിയേറ്റിവ് എക്‌സിക്യൂട്ടിവ് ആയും മീഡിയവൺ ചാനലിന്റെ പ്രോഗ്രാം മേധാവിയായും സേവനമനുഷ്ഠിച്ചു. നിലവിൽ ഡൂൾ ന്യൂസ് ചീഫ് എഡിറ്ററായിരുന്നു. ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഏറെകാലം പ്രവാസി ജീവിതവും നയിച്ചിട്ടുണ്ട്.

പ്രവാസിയുടെ കുറിപ്പുകൾ, പ്രവാസിയുടെ വഴിയമ്പലങ്ങൾ, അദൃശ്യ നഗരങ്ങൾ, പ്രവാസത്തിന്റെ മുറിവുകൾ (സ്മരണകൾ), ശവഘോഷയാത്ര (ലഘു നോവൽ), പപ്പറ്റ് തീയേറ്റർ (ചെറുകഥാ സമാഹാരം), കലാപങ്ങൾക്കൊരു ഗൃഹപാഠം, കബനീനദി ചുവന്നത് (നോവൽ), കണ്ണുകെട്ടിക്കളിയുടെ നിയമങ്ങൾ, പഞ്ചകല്യാണി, മീൻ തീറ്റയുടെ പ്രത്യയശാസ്ത്ര വിവക്ഷകൾ, ആന മയിൽ ഒട്ടകം, പരേതാത്മാക്കൾക്ക് അപ്പവും വീഞ്ഞും, ഗണപതി ചെട്ട്യാരുടെ മരണം, വഴിപോക്കന്റെ വാക്കുകൾ, ബട്ടർ കപ്പ് (കുട്ടികളുടെ നോവൽ) അടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

പി.കെ പ്രഭയാണ് ഭാര്യ. രേഷ്മ, ഗ്രീഷ്മ, താഷി എന്നിവരാണ് മക്കൾ. തലശ്ശേരി ബ്രണ്ണൻ കോളേജ് അദ്ധ്യാപകൻ ദിലീപ് രാജ്, അജയ് ജേക്കബ്( യു.എസ്.എ), അമിത് മരോളി എന്നിവർ മരുമക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ചയാണ് നടക്കും.