തിരുവനന്തപുരം: മോഹൻലാലിന്റെ മാധ്യപ്രവർത്തകനോട് ക്ഷുഭിതനായ പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കോളിളക്കം തീർത്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായുള്ള വിഷയത്തിൽ കന്യാസ്ത്രീകളുടെ സമരത്തെപ്പറ്റിയുള്ള കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അസ്വസ്ത്ഥനായ താരം മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി സംസാരിച്ചത്. പിന്നീട് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയതും വാർത്തായായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകനും മാധ്യമം പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററുമായ ബാബുരാജ് കൃഷ്ണൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

വർഷങ്ങൾക്ക് മുൻപ് താരസംഘടന അമ്മയുടെ ആദ്യത്തെ പരിപാടി കോഴിക്കോട് നടക്കാൻ തീരുമാനിച്ചപ്പോൾ ചേർന്ന പത്രസമ്മേളനത്തിലെ വിശദാംശങ്ങളാണ് മാധ്യമപ്രവർത്തകൻ വിവരിക്കുന്നത്. മാധ്യമപ്രവർത്തകരുെ ചോദ്യങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറിയ മലയാളത്തിലെ മഹാനടൻ മമ്മൂട്ടിയിൽ നിന്നുണ്ടായ അനുഭവവവും അദ്ദേഹം കുറിപ്പിൽ പങ്കുവെയ്ക്കുന്നു. കോഴിക്കോട് നടന്ന അമ്മയുടെ ആദ്യഷോയുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ മമ്മൂട്ടി പത്രക്കാരോട് മോശമായ രീതിയിൽ നടത്തിയ സംഭാഷണവും ബാബുരാജ് വിവരിക്കുന്നു.

എത്ര താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് ചോദ്യത്തിന് എണ്ണി നോക്കിയിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. നാളത്തെ പ്രധാന ഇനങ്ങൾ എന്തൊക്കെയാണെന്ന് ചോദ്യത്തന് അത് വന്നു കാണുമ്പോൾ മനസിലാകുമെന്നും മമ്മൂട്ടി മറുപടി ന്ൽകുന്നു.
ഇതിൽ പ്രതികരിച്ച മാധ്യമപ്രവർത്തകൻ താങ്കൾ വിളിച്ചിട്ടാണ് ഞങ്ങൾ എത്തിയതെന്നും അൽപം മാന്യമായി പെരുമാറണമെന്നും പറയുകയും ചെയ്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

വർഷങ്ങൾക്കു മുൻപാണ്. അമ്മയുടെ ആദ്യത്തെ സ്റ്റേജ് ഷോ കോഴിക്കോട്ട് നടക്കാൻ പോകുന്നു പരിപാടിയുടെ തലേന്നു മലബാർ പാലസിൽ വാർത്താ സമ്മേളനം. റിഹേഴ്‌സൽ നടക്കുന്നതിനാൽ ഒട്ടു മിക്ക താരങ്ങളും അവിടെയുണ്ട് . മമ്മൂട്ടി എത്തിയതോടെ വാർത്താ സമ്മേളനം തുടങ്ങി. ജഗദീഷിന്റെ സ്വാഗതം. മമ്മൂട്ടിയെ സംസാരിക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. തുടർന്നു പത്രക്കാരുടെ ചോദ്യം. നാളത്തെ പ്രധാന ഇനങ്ങൾ എന്തെല്ലാമാണ് ? അതു കാണുമ്പോൾ അറിയാം. മറുപടി മമ്മൂട്ടിയുടേത്. എത്ര താരങ്ങളാണ് പങ്കെടുക്കുന്നത് ? എണ്ണി നോക്കിയിട്ടില്ല . ചോദ്യങ്ങൾക്കെല്ലാം പരിഹാസ രൂപേണ മറുപടി. ഒടുവിൽ മമ്മൂട്ടിയുടെ വക ഒരു കമന്റും, നിങ്ങൾക്കൊക്കെ പാസ്സല്ലേ വേണ്ടത്. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിമിഷങ്ങളായിരുന്നു അത്.

മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ ക്ഷണിച്ചിട്ടാണ് ഞങ്ങൾ വന്നത്. മാന്യമായി പെരുമാറണം...

എഴുന്നേറ്റു നിന്നു പറഞ്ഞപ്പോൾ ഹാളിൽ പൂർണ നിശബ്ദത. ദീപിക ലേഖകൻ കൃഷ്ണ പണിക്കർ എന്നെ പിന്തുണച്ചു എഴുന്നേറ്റു. നിങ്ങളുടെ അഹന്ത ഇവിടെ വേണ്ട. അതു സിനിമാ സെറ്റിൽ മതി. ക്ഷോഭം കൊണ്ടു പണിക്കർ കത്തിക്കയറി. മമ്മൂട്ടി അകെ ക്ഷീണിച്ചുപോയി. ജൂനിയറും സീനിയറുമായ നിരവധി താരങ്ങളും സിനിമാ പ്രവർത്തകരുമാണ് ചുറ്റിലുമുള്ളത്. അവരാരും ഒരക്ഷരം ഉരിയാടിയില്ല. ഈ ഘട്ടത്തിൽ പി വി ഗംഗാധരൻ മൈക് വാങ്ങി രംഗം തണുപ്പിക്കാൻ ശ്രമിച്ചു. മമ്മൂട്ടിയുടെ ശൈലിയുടെ പ്രത്യേകതയാണ് അതെന്നു പിവിജി സാന്ത്വനിപ്പിച്ചു. പത്രസമ്മേളനം അവസാനിപ്പിച്ച് ഉടനെ മമ്മൂട്ടി ഹാൾ വിട്ടു പോയി.

മലബാർ പാലസിൽ നിന്നും പുറത്തു കടക്കുമ്പോൾ അറിയപ്പെടുന്ന രണ്ടു താരങ്ങൾ എന്റെ അടുത്തേക്ക് വന്നു. അനിയാ, അസ്സലായി. ഇങ്ങനെ തന്നെ വേണം. എന്റെ തോളിൽ തട്ടി അതു പറഞ്ഞ ഒരാളുടെ പേര് വെളിപ്പെടുത്താം. ജഗതി ശ്രീകുമാർ. രണ്ടാമൻ ഇപ്പോഴും സിനിമയിൽ സജീവമായതിനാൽ പേരു പറഞ്ഞു അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നില്ല. തിരികെ മാധ്യമം ബ്യൂറോയിൽ എത്തിയപ്പോൾ കൈരളി ടിവിയുടെ ക്യാമറാമാൻ വിളിക്കുന്നു. ചേട്ടന്റെ പേരും സ്ഥാപനവും എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു പോയി, ചേട്ടൻ ക്ഷമിക്കണം.

പിറ്റേന്നു കാലത്തു ആദ്യ ഫോൺകോൾ മാധ്യമം ചെയർമാൻ കെ എ സിദ്ദിഖ് ഹസൻ സാഹിബിന്റേത്. നിങ്ങൾ മമ്മൂട്ടിയെ പരസ്യമായി അപമാനിച്ചെന്ന് പരാതി. എന്താണ് സംഭവിച്ചത് ?കാര്യങ്ങൾ ഞാൻ വിശദീകരിച്ചു. മമ്മുട്ടിയെ കണ്ടു ക്ഷമാപണം നടത്തണമെന്ന് പറയാനാണ് ഞാൻ നിങ്ങളെ വിളിച്ചത്. നിങ്ങൾ പോകേണ്ടതില്ല . മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ അത്രയും ആളുകളുടെ നടുവിൽ ചോദ്യം ചെയ്തതു ശരിയായിരുന്നോ എന്നു പിന്നീട് പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയും അഭിനയവും അന്നും ഇന്നും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.

ഇതിപ്പോൾ ഇത്ര വിശദമായി പറഞ്ഞതു നിങ്ങൾക്ക് നാണമില്ലേ ഇതു ചോദിക്കാൻ എന്നു പറഞ്ഞ മോഹൻലാലിന്റെ മുൻപിൽ നിശബ്ദരായി നിന്ന ചാനൽ ലേഖകന്മാരെ യൂട്യൂബ് വിഡിയോയിൽ കണ്ടപ്പോഴാണ്. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് നാണമില്ലേ എന്നു ലാൽ തിരിച്ചു ചോദിച്ചത്. ഇതിൽ നാണിക്കാൻ എന്തിരിക്കുന്നു എന്നൊരു മറുചോദ്യം ഒരാളും ചോദിക്കാതിരുന്നതിലാണ് ഖേദം. പറഞ്ഞതു അബദ്ധമായെന്ന് ബോധ്യപ്പെട്ടിട്ടാകാം മോഹൻലാൽ പിന്നീട് ഖേദപ്രകടനം നടത്തിയത്. അതു അദ്ദേഹത്തിന്റെ മഹത്വം. എന്തായാലും ചോദിക്കേണ്ടത് അപ്പോൾ തന്നെ ചോദിക്കണം. പിന്നീടതു ചോദിക്കാൻ കഴിയില്ല .