ഹ്‌റൈൻ നവകേരള കലാവേദി, കേരളീയ സമാജം ഹാളിൽ വച്ച് അവതരിപ്പിച്ച ശൂരനാടിന്റെ മക്കൾ എന്ന നാടകം തൊഴിലാളി പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതിന് പഴയകാല നേതാക്കൾ അനുഭവിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും നൊമ്പരങ്ങൾ തുറന്നു കാട്ടുന്ന നേർ ചിത്രങ്ങളായി.

നവകേരള കലാവേദിയുടെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാവിഭാഗം അണിയിച്ചൊരുക്കിയ നാടകം വൈകീട്ട് 9 മണിക്ക് സമാജം ഹാളിലെ നിറഞ്ഞ സദസിന് മുമ്പിൽ അവതരിപ്പിച്ചു. 1950കളിൽ ശൂരനാട് സംഭവത്തെ തുടർന്ന് കമ്മ്യുണിസ്റ്റ് പാർട്ടിക്കാർക്ക് നേരെ നടന്ന ക്രൂരപീഡനങ്ങളും, നേതാക്കളും പ്രവർത്തകരും അനുഭവിക്കേണ്ടി വന്ന ദളിത് ജീവിതവും പൊലീസ് പീഡനങ്ങളും തോപ്പിൽ ഭാസിയുടെ നേതൃത്വത്തിൽ നടത്തിയ പോരാട്ടങ്ങളും ആയിരുന്നു നാടകത്തിന്റെ ഇതിവൃത്തം.

സത്യൻ വില്ല്യാപ്പള്ളി രചന നിർവഹിച്ച നാടകം ദിനേശ് കുറ്റിയിലാണ് സംവിധാനം നിർവഹിച്ചത്.തിരുവള്ളുവനായി അഭിനയിച്ച ഷാജഹാന്റെ അഭിനയം പ്രേഷകരുടെ ശ്രദ്ധപിടിച്ചു പറ്റി. പൊലീസ് വേട്ടയെ തുടർന്ന് പിഞ്ച് കുഞ്ഞുങ്ങളുമായി ഒളിവിൽ പോയ സഖാപ് കുഞ്ഞിരാമൻ തന്റെ പിഞ്ച് കുഞ്ഞുങ്ങളെ യാത്രാ മദ്ധ്യേ ഉപേക്ഷിക്കേണ്ടി വരുന്നതും കുഞ്ഞുങ്ങൾ മാതാപിതാക്കളെ തിരയുന്ന രംഗങ്ങളും സദസിനെ കണ്ണ് നനയിച്ചു.