ബഹറിൻ കേരളീയ സമാജം പ്രസിഡണ്ടും പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ബഹറിനിലെ നിയുക്ത ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു

സന്ദർശനത്തിനടയിൽ ബഹറിനിലെ ഇന്ത്യൻ സമൂഹവും വിശിഷ്യ പ്രവാസി മലയാളികളും നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യുകയും അംബാസിഡറുടെ ഭാഗത്ത് അനുകൂല സമീപനവും ഉണ്ടായതായി പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു.

കോവിഡ് രോഗാവസ്ഥയുടെ സാഹചര്യത്തിൽ വിമാന സർവ്വീസുകളിൽ ഉണ്ടായ മാറ്റം പ്രവാസി സമൂഹത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് എന്ന് സമാജം പ്രതിനിധികൾ അംബാസിഡറെ ധരിപ്പിച്ചു.

എത്രയും പെട്ടെന്ന് സാധാരണ വിമാന സർവ്വീസ് പുനഃസ്ഥാപിക്കുന്നതിനാവശ്യമായ എയർ ബബിൾ കോൺട്രാക്റ്റിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യൻ എംബസിയെന്ന് അംബാസിഡർ പിയൂഷ് ശ്രീവാസ്തവ സമാജം പ്രതിനിധികളോട് ഉറപ്പ് നൽകിയതായി സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.

സാധാരണ വിമാന സർവ്വീസുകളുടെ അഭാവത്തിൽ നിലവിൽ രജിസ്‌ട്രേഷൻ നടന്ന് വരുന്ന ചാർട്ടേഡ് വിമാനങ്ങൾക്കാവശ്യമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ സഹായത്തോടെ ത്വരിതപ്പെടുത്തണമെന്നും സമാജം ആവശ്യപ്പെട്ടു.

രക്ഷിതാക്കളുടെ അരികിൽ തിരിച്ചെത്താൻ കഴിയാതെ നിരവധി വിദ്യാർത്ഥികൾ നാട്ടിൽ കുടുങ്ങി കിടക്കുന്നുണ്ട്, അവർക്കാവശ്യമായ വിസ സംവിധാനവും വിസിറ്റ് വിസയുടെ കാര്യത്തിൽ നാട്ടിൽ നിന്നുള്ള തടസ്സങ്ങൾ മാറ്റണമെന്നും നിലവിൽ വിമാന സർവ്വീസുകളുടെ അപര്യാപ്തത മൂലം നൂറുകണക്കിന് പ്രവാസികളുടെ വിസകൾ കാലാവധികഴിഞ്ഞ് നാട്ടിൽ നിന്ന് വരാനാവാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാമെന്ന് അംബാസിഡർ ഉറപ്പ് നൽകി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള ബാങ്കുകളിൽ നിന്ന് ലോൺ എടുത്തവർക്ക് റിപേയ്മന്റ് കാലാവധി നീട്ടികൊടുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സെന്ററുകൾ ബഹറിനിൽ ആരംഭിക്കണമെന്നും സമാജം അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി.

എംബസിയുടെ ഗേറ്റിൽ തന്നെ ഒരു ഇന്ത്യൻ സ്റ്റാഫിനെ നിയമിക്കാനും സന്ദർശകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഗൈഡ് ചെയ്യാനും ആവശ്യക്കാർക്ക് വിശ്രമ സൗകര്യങ്ങളും ഒരുക്കണമെന്നും സമാജം അഭ്യാർത്ഥിച്ചു.

അംബാസിഡർ പീയുഷ് ശ്രീവാസ്തവയുടെ സാന്നിദ്ധ്യം ഇന്ത്യൻ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും മാനുഷിക പരിഗണനയോടെയും മികച്ച നയതന്ത്ര നൈപുണ്യത്തോടെയും കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും ബഹറിൻ കേരളീയ സമാജത്തിന്റെ പത്രക്കുറിപ്പിൽ പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അഭിപ്രായപ്പെട്ടു.