ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു എന്ന് മലയാള സിനിമാ ലോകത്തോട് ചോദിച്ച സംവിധായിക അഞ്ജലി മേനോനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. ഇന്ന് വരെ താനുൾപ്പടുന്ന സംഘടനകൾ മൗനം പാലിച്ചു നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ലെന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു. അഞ്ജലി മേനോൻ ഒരു മറുപടി എന്ന് തുടങ്ങുന്ന ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ബൈജു തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ മാക്ട ഫെഡറേഷൻ പത്രസമ്മേളനം നടത്തി സിനിമാ മേഖലയിൽ നിന്നുള്ള നീചമായ ഈ പ്രവണതയെ എതിർത്തിരുന്നു. അന്നുമുതൽ അവൾക്കൊപ്പമാണ് നിൽക്കുന്നത്. എന്നാൽ സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ അന്നൊന്നും സഹപ്രവർത്തയ്ക്ക് വേണ്ടി മിണ്ടാതിരുന്ന അഞ്ജലി ഇപ്പോൾ മീ ടൂ വിനെ പിന്തുണയ്ക്കുന്നു. പ്രതിസ്ഥാനത്ത് നിൽക്കുന്നത് താനുൾപ്പെടെയുള്ള സംഘടനയുടെ അംഗമായിട്ടും അയാളെ പുറത്താക്കാൻ അഞ്ജലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബൈജു ഫേസ്‌ബുക്കിലൂടെ ആരോപിക്കുന്നത്.'

അഞ്ജലി മേനോന് ഒരു മറുപടി

നടി ആക്രമിക്കപെട്ട കേസിൽ എല്ലാ സംഘടനകളേയും പ്രതികൂട്ടിൽ നിർത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുൾപ്പടുന്ന സംഘടനകൾ മൗനം പാലിച്ചു നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷൻ പത്ര സമ്മേളനം നടത്തി സിനിമ മേഖലയിൽ നിന്നുള്ള നീചമായ ഈ പ്രവണതയെ എതിർത്തിരുന്നു.

അന്ന് മുതൽ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ, ഇപ്പൊ 20 വർഷം മുമ്പ് എന്നെ ഫോണിൽ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോൾ കൺമുമ്പിൽ ആക്രമിക്കപെട്ട തന്റെ സഹപ്രവർത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ്, എന്നിട്ട് നാണമില്ലേ. താനുൾപ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്തുകൊണ്ട് പുറത്തുനിർത്താൻ പറഞ്ഞില്ല. ലാപ് ടോപിൽ ഹാഷ്ടാഗിന് വേണ്ടി വിരലുകൾ പരതുമ്പോൾ അടുത്തുള്ളവൾക്ക് ആ വിരലുകൾ കൊണ്ട് ഒരു തലോടൽ ആകാം.ബൈജു പറഞ്ഞു.

15 വർഷം മലയാള സിനിമയിൽ സജീവമായിരുന്ന ഒരു നടി 2017ൽ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമാ സംഘടനകൾ സ്വീകരിച്ചതെന്നായിരുന്നു അഞ്ജലിയുടെ ചോദ്യം. ബോളിവുഡിൽ ഉയർന്ന ലൈംഗികാരോപണങ്ങളിൽ ആക്രമിക്കപ്പെട്ടവർക്കൊപ്പമാണ് മുംബൈയിലെ സിനിമാ സംഘടനകൾ. മീ ടൂ ക്യാമ്പയിനിൽ ആരോപണം നേരിട്ട താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് ബോളിവുഡിലെ സംഘടനകൾ. അവർ യാഥാർത്ഥ്യത്തിലേക്ക് ഉണർന്ന് കഴിഞ്ഞു. അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേത്. എന്നാൽ നടിയെ ആക്രമിക്കപ്പെട്ട കേസിൽ വാക്കുകളിലൂടെ നൽകിയ പിന്തുണ പ്രവർത്തിയിൽ കാണുന്നില്ലെന്നും ഇത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നായിരുന്നു അഞ്ജലി ബ്ലോഗിലൂടെ തുറന്നടിച്ചത്.