കൊച്ചി: ടിപ്പർ ലോറിക്കും ട്രെയിലറിനുമിടയിൽ ഞെങ്ങി ഞെരുങ്ങി അച്ഛനും അമ്മയും മരിച്ചതറിയാതെ ഓടിക്കളിച്ച് ഹിമയും ഭാനുവും. അമ്മയുടെ വീട്ടിലേക്ക് പോയ അച്ഛനുമമ്മയും രാത്രിയായിട്ടും വരാത്തതിനെത്തുടർന്ന് കരഞ്ഞ് തളർന്നാണ് അഞ്ചുവയസ്സുകാരി ഹിമ ഇന്നലെ ഉറങ്ങിയത്.

12 വയസ്സുകാരി ഭാനു വീട്ടിലേക്ക് മരണവിവരം അറിഞ്ഞ് ആളുകൾ കൂട്ടത്തോടെയെത്തുന്നത് കണ്ടുള്ള അമ്പരപ്പിലാണിപ്പോഴും. വൈകുന്നേരം എത്താമെന്ന് പറഞ്ഞ് പോയ മകനും മരുമകളും ഇനിയൊരിക്കലും ജീവനോടെ തിരിച്ചെത്തില്ലെന്ന സത്യം തിരിച്ചറിഞ്ഞതോടെ ശശിയും ശാന്തയും കുഴഞ്ഞ് വീണുപോയ്. പ്രായമായ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ തൃപ്പൂണിത്തുറയിലായിരുന്നു രണ്ട് പേരുടെ ജീവനെടുത്ത, നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ വാഹനാപകടം നടന്നത്.

തൃപ്പൂണിത്തുറ എസ്.എൻ കവലയ്ക്ക് സമീപ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഇരുമ്പനം ചിത്രപ്പുഴ ചിത്രാജ്ഞലി ബാഗത്ത് കുതിരവട്ടത്ത് ബൈജു(41) ഭാര്യ സൗമ്യ (33) എന്നിവരാണ് മരിച്ചത്. സിഗ്‌നൽ കിട്ടിയതിനെത്തുടർന്ന് എസ്.എൻ കവലയിൽ നിന്ന് വടക്കേക്കോട്ട ഭാഗത്തേക്ക് കടന്ന ബൈക്കിൽ തൊട്ടുപിറകിലുണ്ടായിരുന്ന ട്രെയിലർ ലോറി ഇടിച്ചു. ബൈക്കിന്റെ മുന്നിൽ ഉണ്ടായിരുന്ന ടിപ്പർ അതിനിടെ ബ്രേക്ക് ചെയ്തു.

ഇതോടെ ബൈക്കിലുണ്ടായിരുന്ന ദമ്പതികൾ രണ്ട് ലോറികൾക്കുമിടയിൽ ഞെങ്ങി ഞെരുങ്ങിപ്പോവുകയായിരുന്നുവെന്ന് ട്രാഫിക് പൊലീസ് മറുനാടൻ മലയാളിയെ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വവഴിമധ്യേ മരിച്ചു. അപകടം കണ്ട് ഭയന്ന് മറ്റൊരു ലോറി ഡ്രൈവർക്ക് ബോധക്ഷയമുണ്ടായി. ഗ്യാസ് കയറ്റിവന്ന ഈ ലോറി സമീപത്തെ ഗുരുദേവ മന്ദിരത്തിൽ ഇടിക്കുകയും ചെയ്തു. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ ആയതിനാൽ വലിയ ദുരന്തം ഒഴിവായി.

ശാന്തസ്വഭാവക്കാരനായ ബൈജുവിനെക്കുറിച്ച് പറയാൻ നാട്ടുകാർക്കും നൂറ് നാവാണ്. എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളു. മരണവാർത്ത വീട്ടിലറിയുമ്പോൾ അടുത്ത വീട്ടിൽ ഒന്നുമറിയാതെ കളിയിലായിരുന്നു, ബൈജുവിന്റേയും സൗമ്യയുടേയും കുഞ്ഞുമക്കൾ. ഇവരുടെ ചിരികളികൾ കണ്ട് നിന്നവർക്ക് വിതുമ്പലൊതുക്കുക എളുപ്പമായിരുന്നില്ല. ആമ്പല്ലൂരുള്ള സൗമ്യയുടെ വീട്ടിൽ പോയി മടങ്ങിയ ശേഷം എസ്.എൻ ജവലയിൽ നിന്ന് വൈറ്റിലയിലേക്ക് വർക്ക് ഷോപ്പിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്നു ഇരുവരും.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തെതുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. മരിച്ച ബൈജു വീടിനോട് ചേർന്നുള്ള വർക്ക് ഷോപ്പിൽ മരപ്പണിക്കാരനാണ്. മൃതദേഹം പൊലീസ് പരിശോധനകൾക്ക് ശേഷം രാവിലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.