- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല; വാദമുയർത്തിയത് ദുരുദ്ദേശ്യപരമായി: സ്വർണക്കള്ളക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കറെന്ന ഇഡിയുടെ വാദങ്ങൾ അംഗീകരിച്ച് കോടതി; എം ശിവശങ്കറിന് ജാമ്യമില്ല; ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന വാദവും കോടതി തള്ളിയതോടെ ശിവശങ്കർ വീണ്ടും കാക്കനാട് ജയിലിലേക്ക്

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.
ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ എതിർത്തുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്.രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചതായും അതിനു വഴങ്ങാത്തതിനെത്തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കഴിഞ്ഞ ദിവസം ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഏജൻസിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും താൻ അതിന് ഇരയാവുകയാണെന്നും എഴുതി നൽകിയ വിശദീകരണത്തിൽ ശിവശങ്കർ പറഞ്ഞു. ഇതിനെ ഇഡി കോടതിയിൽ എതിർത്തു. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഡി അഭിഭാഷകൻ അറിയിച്ചു. ശിവശങ്കർ ദുരുദ്ദേശ്യപരമായാണ് ഇത്തരം വാദം ഉയർത്തുന്നതെന്നും ഇഡി നിലപാടെടുത്തു.
സ്വപ്നയുമായുള്ള വാട്ട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ എന്ന പേരിൽ ഇഡി നുണ പ്രചരിപ്പിച്ചെന്ന് ശിവശങ്കർ ആരോപിച്ചിരുന്നു. ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫിസറെ വിളിച്ചു എന്നതും നുണയാണ്. സ്വർണം അടങ്ങിയ ബാജേഗ് വിട്ടുകിട്ടാൻ ഒരു കസ്റ്റംസ് ഓഫിസറെയും വിളിച്ചിട്ടില്ലെന്ന് ശിവശങ്കർ പറഞ്ഞു. സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശിവശങ്കർ വിശദീകരണത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ ലക്ഷ്യമെന്ന്, ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസിൽ ഇഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്ന് അഭിഭാഷകൻ വാദിച്ചു.
സ്വർണക്കടത്തു കേസിലെ എൻഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകൾ. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.എന്നാൽ, ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.


