കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഇനി പുറത്തിറങ്ങാം. ദിലീപ് സമർപ്പിച്ച ജാമ്യ ഹർജിയിൽ ഹൈക്കോടതി അനുകൂല തീരുമാനമാണ് എടുത്തത്. കഴിഞ്ഞയാഴ്ച ജാമ്യഹർജിയിൽ വാദവും പ്രതിവാദവും പൂർത്തിയായിരുന്നു. നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കർശന ഉപാധികളോടെയാണ് ദിലീപിന് ഇത്തവണ ജാമ്യം അനുവദിച്ചിരിക്കുന്നത്.

തെളിവ് നശിപ്പിക്കരുതെന്ന ഉപാധിയാണ് കോടതി പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോർട്ട കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. ദിലീപിന് അതുകൊണ്ട് തന്നെ വീണ്ടും അഭിനയ ലോകത്ത സജീവമാകാം. ദിലീപിനെതിരെ കുറ്റപത്രം കൊടുക്കാൻ വൈകിയതാണ് തുണയായതെന്നാണ് വിലയിരുത്തൽ.

അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ നടന് ജാമ്യം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. അങ്ങനെയാണ് ജാമ്യം കിട്ടുന്നത്. ഇതോടെ ദിലീപിന് ഉടൻ ആലുവ ജയിലിൽ നിന്ന് പുറത്തുവരാൻ കഴിയും. രാമലീല സിനിമയുടെ വിജയത്തിനും കരുത്ത് പകരുന്നതാണ് കോടതി വിധി. ജയിലിൽ നിന്ന് ഇറങ്ങുന്ന ദിലീപിന് വമ്പൻ സ്വീകരണം ഒരുക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവിൽ കഴിയുന്ന ഒരാൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്.

എന്നാൽ ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചാൽ ദിലീപിന് വീണ്ടും ജയിലിൽ തുടരേണ്ടി വരുമന്ന വിലയിരുത്തലുണ്ടായിരുന്നു. പിന്നെ കേസിന്റെ വിചാരണ പൂർത്തിയായാൽ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ. അതുകൊണ്ട് കൂടിയാണ് ഇന്ന് ജാമ്യം കിട്ടിയത് നടന് തുണയാകുന്നത്. കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിൽ ദിലീപിന് ജാമ്യം കിട്ടുമായിരുന്നില്ല. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് ദിലീപ് മൂന്നാം തവണ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയത്.

നടിയെ ആക്രമിക്കാൻ ദിലീപ് തനിക്കു ക്വട്ടേഷൻ നൽകിയെന്നാണു കേസിലെ ഒന്നാം പ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴി. കേസിൽ ഈയാഴ്ചതന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂർത്തിയാകും. അതേസമയം, കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇതിനിടയിൽ ഹൈക്കോടതിയിൽ മൂന്ന് തവണയും വിചാരണകോടതിയിൽ രണ്ടു തവണയും താരം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനിടയിൽ പിതാവിന്റെ ശ്രാദ്ധചടങ്ങിൽ പങ്കെടുക്കാൻ കേവലം രണ്ടു മണിക്കൂർ നേരത്തേക്ക് താരം ജയിലിൽ നിന്നും മോചിതനായിരുന്നു.