ഗുൽബർഗ: ഗുൽബർഗയിലെ നേഴ്‌സിങ് കോളേജിൽ മലയാളി വിദ്യാർത്ഥിനി റാഗിങ്ങിനിരയായ സംഭവത്തിൽ മൂന്നാം പ്രതിക്കു ജാമ്യം. ഇടുക്കി സ്വദേശി കൃഷ്ണപ്രിയയ്ക്കാണ് ജാമ്യം ലഭിച്ചത്.

ഒന്നും രണ്ടും പ്രതികളായ ആതിരയ്ക്കും ലക്ഷ്മിക്കും ജാമ്യം ലഭിച്ചില്ല. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി കലബുറഗി സെക്കൻഡ്‌സ് അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു.

അൽ ഖമർ നഴ്‌സിങ് കോളജിലാണു മലയാളി പെൺകുട്ടി റാഗിങ്ങിനിരയായത്. കേസിൽ അറസ്റ്റിലായ ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ, കൊല്ലം സ്വദേശി ലക്ഷ്മി എന്നിവർ കഴിഞ്ഞ 24 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്. പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ നേരത്തെ ഇതേ കോടതി തള്ളിയിരുന്നു.

റാഗിങ്ങിനിരയായ പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി എ എസ് ജാൻവി ചൊവ്വാഴ്ച കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയിൽ തങ്ങളുടെ വാദങ്ങൾ വ്യക്തമാക്കി.

ഒളിവിൽ പോയ നാലാം പ്രതിയായ ശിൽപ ജോസിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മലയാളികളായ നാലു സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനിരയായി അതിഗുരുതരമായി പരുക്കേറ്റ അശ്വതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. റാഗിങ്ങിന്റെ ഭാഗമായി ശുചിമുറിയിൽ ഉപയോഗിക്കുന്ന ക്ലീനിങ് ലോഷൻ കുടിപ്പിക്കുകയായിരുന്നു. അന്നനാളം വെന്തുരുകിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള പൊലീസ് നൽകിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ കേസേറ്റെടുത്ത ഗുൽബർഗ പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

ഗുൽബർഗ ഡി.വൈ.എസ്‌പി എസ്. ജാൻവിയും സംഘവും നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അശ്വതിയുടേയും മാതാപിതാക്കളുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് എടപ്പാളിലെത്തി അന്വേഷണ സംഘം അശ്വതിയുടെ ബന്ധുക്കളുടേയും കുട്ടിയെ ആദ്യം ചികിത്സിച്ച ഡോക്ടറുടേയും മൊഴിയെടുത്തിരുന്നു.