കൊച്ചി: ലക്കിടി കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ചുവെന്ന പരാതിയിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉടൻതന്നെ കൃഷ്ണദാസിനെ മോചിപ്പിക്കണമെന്നും ഹൈക്കോടതി. കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു. കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. കോളേജ് പിആർഒ സഞ്ജിത്തിന്റെ മുൻകൂർ ജാമ്യപേക്ഷയും കോടതി അംഗീകരിച്ചു.

തിടുക്കത്തിലെ അറസ്റ്റ് എന്തിനായിരുന്നുവെന്ന് ചോദിച്ച കോടതി ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് അറസ്റ്റിന് ശേഷമാണെന്നും നിരീക്ഷിച്ചു. പ്രതിക്കുള്ള ന്യായമായ അവകാശം നിഷേധിച്ചുവെന്നാണ് കണ്ടെത്തൽ. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. പ്രതിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും ഹൈക്കോടതി ജഡ്ജ് എബ്രഹാം മാത്യും ജാമ്യഹർജി പരിഗണിക്കുന്നതിനിടയിൽ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച കോടതി ചില വ്യക്തികളെ പ്രതികളാക്കാൻ ബോധപൂർവ്വം ശ്രമം നടന്നെന്നും കുറ്റപ്പെടുത്തി. കേസ് ഡയറിയിൽ മതിയായ തെളിവില്ലാതെയാണ് സമർപ്പിക്കപ്പെട്ടത്. കൃഷ്ണദാസിന്റെ ജാമ്യം വൈകിപ്പിക്കാൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പൊലീസ് വൈകിപ്പിച്ചു.

കൃഷ്ണദാസിനെ തിടുക്കത്തിൽ അറസ്റ്റ് ചെയ്തതാണ്.കേസ് ഡയറി പരിശോധിക്കുമ്പോൾ തിടുക്കത്തിൽ എന്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മനസ്സിലവുന്നില്ല. പരാതിക്കാരന്റെ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്. എന്നാൽ ഇത് മനസ്സിലാക്കാൻ പൊലീസ് സാധിച്ചിട്ടില്ലെന്നും കോടതി വിമർശനം ഉന്നയിച്ചു. കൃത്യമായ അന്വേഷണം നടത്താൻ സാധിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ പറ്റിയ വകുപ്പുകൾ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

കൃഷ്ണദാസിനെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയിരുന്നു. കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നതിനായാണ് കൃഷ്ണദാസിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ പശ്ചാത്തലത്തിൽ ഹൈക്കോടതി വിധി വരുന്നതു വരെ കാത്തിരിക്കണമെന്നായിരുന്നു മജിസ്ട്രേറ്റ് കോടതി നിർദ്ദേശം.

കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയായിരുന്നു ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടും. അന്വേഷണം ഉദ്യോഗസ്ഥർക്കെതിരെ വിമർശനമുന്നയിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പി.കൃഷ്ണദാസിനെ സഹായിക്കുന്ന രീതിയിൽ പൊലീസ് എഫ്ഐആർ തയാറാക്കി എന്നു പറയുന്നുണ്ട്.അതിഗുരുതര വീഴ്‌ച്ചയാണ് പൊലീസിന് സംഭവിച്ചത്, പ്രതികളെ രക്ഷപ്പെടുത്തണമെന്ന് പൊലീസിനുണ്ടായിരുന്നുവെന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നുണ്ട്.

കേസിൽ ജാഗ്രത പുലർത്താൻ പൊലീസിന് കഴിഞ്ഞില്ല. എഫ്ഐആർ തയാറാക്കിയ ഘട്ടത്തിൽ ജാമ്യം ലഭിക്കുന്ന തരത്തിലുള്ള വകുപ്പുകൾ മാത്രമാണ് പൊലീസ് ഉൾപ്പെടുത്തിയത്. പ്രതികൾക്ക് രക്ഷപ്പെടാൻ സാദ്ധ്യതയൊരുക്കി നാമമാത്രമായ വകുപ്പുകളേ പ്രതികൾക്കുമേൽ ചുമത്തിയുള്ളൂ. പ്രോസിക്യൂഷൻ തന്നെ ഇക്കാര്യം സമ്മതിക്കേണ്ട അവസ്ഥ വന്നു -റിപ്പോർട്ട് വ്യക്തമാക്കി.