കൊച്ചി: വിദ്യാർത്ഥിനി ഗൗരി നേഘ മരിച്ച സംഭവത്തിൽ അദ്ധ്യാപികമാർക്കു ഹൈക്കോടതി മുൻകൂർ ജാമ്യം, കൊല്ലത്തു സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി മരിച്ച സംഭവത്തിലാണ് ടീച്ചർമാരായ സിന്ധു പോൾ, ക്രസൻസ് നേവിസ് എന്നിവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ഇതിനായി മജിസ്‌ട്രേട്ട് മുൻപാകെ 17നു കീഴടങ്ങിയ ശേഷം ഉപാധികൾക്കു വിധേയമായി ജാമ്യത്തിൽ പോകാമെന്നു കോടതി വ്യക്തമാക്കി. 17നു രാവിലെ 11നു മജിസ്‌ട്രേട്ട് മുൻപാകെ കീഴടങ്ങണം. തുടർന്ന് അന്നുതന്നെ 50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കു രണ്ട് ആൾ ജാമ്യവും നൽകി ജാമ്യത്തിൽ പോകാൻ സാധിക്കും.

അതിന് ശേഷം 18, 19, 20 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ചോദ്യം ചെയ്യലിനു ഹാജരാകണം. തുടർന്നുള്ള ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

മുൻകൂർ ജാമ്യം നൽകുമ്പോൾ ഹർജിക്കാരെ തടവിലാക്കുന്നതിൽ കാര്യമില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വിലയിരുത്തി.മാത്രമല്ല ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നും ജാമ്യം അനുവദിച്ചാൽ വീണ്ടും കുറ്റകൃത്യത്തിൽ ഏർപെടുമെന്നു കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രോസിക്യൂഷൻ ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിഗണിച്ച ശേഷമാണു കോടതി നടപടി. ഗൗരിയുടെ പിതാവ് ആർ. പ്രസന്നകുമാർ ജാമ്യഹർജിയെ എതിർത്തു വാദം നടത്തിയിരുന്നു എന്നാൽ കോടതി ആ വാദം തള്ളി ടീച്ചർമാർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.