കൊച്ചി: നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിലേയ്ക്ക്. അഞ്ച് മാസം മുമ്പ് അമൃതാ സുരേഷാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. കലൂർ കുടുംബകോടതിയുടെ നിർദ്ദേശ പ്രകാരം ബാലയും അമൃതയും ഇന്ന് കൗൺസിലിംഗിനായി ഹാജരായി. വിവാഹമോചന നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇരുവരും ഹാജരായത്. കുഞ്ഞിനെ കാണണമെന്ന ബാലയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല നൽകി ഉപഹർജിയും കോടതി പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ജൂണിലാണ് അമൃതയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുന്തനായി ബാല അറിയിച്ചത്. ഈ വാർത്ത നിഷേധിച്ച് അമൃതാ സുരേഷ് രംഗത്ത് വന്നിരുന്നു. തങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ നിലവിലുള്ളൂ എന്നായിരുന്നു അമൃത അന്ന് പ്രതികരിച്ചത്. വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുമെന്നും ജീവിതത്തിൽ ഇനി മകൾക്ക് മാത്രമാണ് പ്രാധാന്യമെന്നും ബാല അന്ന് പറഞ്ഞിരുന്നു.

2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവർഷിണിയിൽ ട്രാവൻകൂർ സിമന്റ് ഉദ്യോഗസ്ഥൻ പി.ആർ.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത.

ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗറിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അമൃതം ഗമയ എന്ന ബാൻഡിനൊപ്പം സംഗീത രംഗത്ത് സജീവമാണ് അമൃത. തമിഴിലും മലയാളത്തിലുമായി അഭിനയരംഗത്തുള്ള ബാല പുലിമുരുഗനിലാണ് അവസാനമായി അഭിനയിച്ചത്. നാല് വയസ്സുള്ള അവന്തിക എന്ന മകളും അമൃതാ-ബാല ദമ്പതികൾക്ക് ഉണ്ട്.