- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണം: തുടരന്വേഷണ ഹർജിയിൽ തുടർവാദം ശനിയാഴ്ച കേൾക്കും; കൊലപാതകമല്ല റോഡപകട മരണം മാത്രമെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ; നിർണ്ണായക തെളിവുകൾക്ക് മേൽ സി ബി ഐ കണ്ണടച്ചുവെന്ന് ഹർജിക്കാർ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണം കൊലപാതകമല്ലെന്നും സാധാരണ റോഡപകട മരണം മാത്രമെന്നും സിബിഐ. റോഡ് ട്രാഫിക് ആക്‌സിഡന്റ് മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിന്മേലുള്ള തുടർവാദം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശനിയാഴ്ച കേൾക്കും.
തുടരന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ കോടതി മുമ്പാകെ കൗണ്ടർ ആക്ഷേപം സമർപ്പിച്ചിട്ടുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ.സി. ഉണ്ണി , മാതാവ് ശാന്തകുമാരി , കലാഭവൻ മിമിക്രി ട്രൂപ്പ് മാനേജർ കലാഭവൻ സോബി എന്നിവർ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ ഹർജിക്കെതിരെ സി ബി ഐ സമർപ്പിച്ച കൗണ്ടർ ഒബ്ജക്ഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒബ്ജക്ഷന്റെ പകർപ്പുകൾ ഹർജിക്കാർക്ക് നൽകാൻ സിബിഐക്ക് നിർദ്ദേശം നൽകിയ സിജെഎം ആർ. രേഖ വാദം ബോധിപ്പിക്കാൻ ഇരു ഭാഗത്തോടും ഉത്തരവിട്ടു. തുടരന്വേഷണഹർജിയിൽ സിബിഐ നിലപാടറിയിക്കാൻ കോടതി അന്വേഷണ ഉദ്യാഗസ്ഥനായ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്. പിയോട് ഉത്തരവിട്ടിരുന്നു. ഉത്തരവ് പ്രകാരമാണ് സി ബി ഐ.കൗണ്ടർ ഫയൽ ചെയ്തത്.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരമുള്ള തുടരന്വേഷണ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. അതേ സമയം ഉപേക്ഷയാലുള്ള വാഹന അപകട മരണ കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ ഡ്രൈവർ അർജുൻ. കെ.നാരായണൻ ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
നിർണ്ണായക തെളിവുകൾക്ക് മേൽ സി ബി ഐ കണ്ണടച്ചതായി ഹർജിക്കാർ കോടതിയിൽ പറഞ്ഞു. കൊലപാതക തെളിവുകൾ ലഭിച്ചിട്ടും സിബിഐ ഇരുട്ടിൽ തപ്പുകയായിരുന്നു. കുറ്റകൃത്യം വെളിവാകുന്ന നിർണ്ണായക സാക്ഷികളെ ബോധപൂർവ്വം ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. സി ബി ഐ നടത്തിയ നുണപരിശോധന തട്ടിപ്പായിരുന്നു. നുണ പരിശോധനാ ഫലം തെളിവായി സ്വീകരിക്കുവാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിയുള്ളതായും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ ധാരാളം വിടവുകൾ ഉണ്ട്. അവ നികത്താനും സത്യം പുറത്തു കൊണ്ടുവരാനും തുടരന്വേഷണം വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
വാഹന അപകട കേസിൽ ഡ്രൈവർ അർജുൻ. കെ. നാരായണനെന്ന അപ്പുവിനെ മാത്രം പ്രതിയാക്കി ഉപേക്ഷാ മരണത്തിനാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഏപ്രിൽ 7 ന് അർജുനെ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്‌പിയോടാണ് അർജുനെ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്.
അതേ സമയം സിബിഐ വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിച്ചതായ ആരോപണം ഉയർന്നിട്ടുണ്ട്. ഉപേക്ഷയാലുള്ള മരണം ചുമത്തി നിസ്സാര വകുപ്പായ 304 എ ആണ് ചുമത്തിയിട്ടുള്ളത്. കുറ്റ സ്ഥാപനത്തിൽ 2 വർഷം വരെ മാത്രം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണിത്. കഴക്കൂട്ടം ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വഴിയേ തന്നെയാണ് സിബിഐയും സഞ്ചരിച്ചതെന്നാണ് ഇത് തെളിയിക്കുന്നത്. ബാലഭാസ്‌ക്കറിന്റെയും മകളുടെയും വാഹന അപകട മരണത്തിൽ കാറോടിച്ച ഡ്രൈവർ അർജുനെതിരെ കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ കുറ്റം 304 (2) സിബിഐ കുറ്റപത്രത്തിൽ ചേർത്തിട്ടില്ല.
മരണം സംഭവിപ്പിച്ച ഡ്രൈവിങ് കൃത്യം മരണം സംഭവിപ്പിക്കാാൻ ഇടയുള്ളതാണെന്നുള്ള അറിവോടു കൂടിയും എന്നാൽ മരണം സംഭവിപ്പിക്കണമെന്നോ മരണമോ മരണം സംഭവിപ്പിക്കുവാൻ ഇടയുള്ള തരത്തിലുള്ള ശാരീരിക ക്ഷതിയോ ഉളവാക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടു കൂടാതെയും ചെയ്ത്ത്ത്ത് മരണം സംഭവിപ്പിക്കുന്നതാണ് വകുപ്പ് 304 (2). സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് മരണം സംഭവിപ്പിച്ച കേസിൽ ആദ്യം മ്യൂസിയം പൊലീസ് ഇപ്പോൾ സിബിഐ ചെയ്ത മോഡൽ വകുപ്പ് 304 എ ആണ് എഫ്‌ഐആറിൽ ചുമത്തിയത്.
കേസ് അട്ടിമറിച്ചതിനെതിരെ മാധ്യമ വാർത്തകൾ വന്നതിനെ തുടർന്ന് വകുപ്പ് 304 (2) ആക്കി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വകുപ്പ് 304 (2) പത്തുവർഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഫെബ്രുവരി 3 നാണ് കുറ്റപത്രം സമർപ്പിച്ചത്. അർജുനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (2)വകുപ്പ് ചുമത്തിയിട്ടില്ല. സാധാരണ റോഡപകട മരണത്തിന് ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 (പൊതുവഴിയിൽ സാഹസമായി വാഹനം ഓടിക്കൽ) , 337 (ദേഹോപദ്രവമേൽപ്പിക്കൽ), 338 ( കഠിനമായ ദേഹോപദ്രവമേൽപ്പിക്കൽ), 304 എ (ഉപേക്ഷയാൽ മരണം സംഭവിപ്പിക്കൽ) എന്നിവ മാത്രം ചുമത്തിയുള്ള്ളതാണ് സിബിഐ കുറ്റപത്രം.
അതേ സമയം ചിലർക്ക് ക്ഷതി ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജമായ കുറ്റാരോപണം ഉന്നയിച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിച്ചതിന് കലാഭവൻ സോബിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 211 പ്രകാരം കേസ് എടുക്കണമെന്ന ആവശ്യം സിബിഐ കുറ്റപത്രത്തിൽ ഉന്നയിച്ചിട്ടുണ്ട്. ബാല ഭാസ്‌ക്കറിന്റെ മരണത്തിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നും അപകട സ്ഥലത്ത് അവരുടെ സാന്നിധ്യം താൻ കണ്ടുവെന്നുമായിരുന്നു സോബിയുടെ മൊഴി. നുണപരിശോധനാ ഫലങ്ങൾ സോബിക്കെതിരാണെന്നും സി ബി ഐ കുറ്റപത്രത്തിൽ പറയുന്നു.