കൊച്ചി: തീയറ്ററുകളിൽ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമായ ആദിയിലെ നായകൻ പ്രണവ് മോഹൻലാലിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. മുമ്പ് ശിവാജി ഗണേശനെ കാണാൻ പോയപ്പോളുള്ള അനുഭവത്തിലാണ് പ്രണവിനെക്കുറിച്ച് മേനോൻ മനസ്സ് തുറന്നത്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് താരത്തിന്റെ അഭിപ്രായ പ്രകടനം

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഈ ഫോട്ടോക്ക് ഈ നിമിഷം വാർത്താ പ്രാധാന്യം വന്നിരിക്കുന്നു...
നടികർ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലിൽ 'തായ്ക്കു ഒരു താലാട്ട്' എന്ന ഒരു ചിത്രം ഞാൻ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേർക്ക് അറിയാം എന്ന് എനിക്ക് അറിഞ്ഞുട ഒരു 'പൈങ്കിളി കഥയുടെ' തമിഴ് രൂപാന്തരമായ ഈ ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് ഞാൻ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്. ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവനന്തപുരത്തു വന്നപ്പോൾ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു എന്നെ ക്ഷണിച്ചത്.

ഞാൻ അവിടെ ചെല്ലുമ്പോൾ സാക്ഷാൽ ശിവാജി ഗണേശൻ ചമ്രം പടിഞ്ഞു ബെഡിൽ. ആ മുറിയിൽ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു പിന്നീടാണ് ഞാൻ അറിഞ്ഞത് മോഹൻലാലിന്റെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആണെന്ന്. വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോൾ ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു..

രസകരം എന്ന് പറയട്ടെ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചൻ മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുന്നു...
അതെ...
പ്രണവ് മോഹൻലാലിന്റെ ആദ്യ ചിത്രമായ ' ആദി ' പ്രദർശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു ...
അഭിനന്ദനങ്ങൾ!
പ്രണവിനും മോഹൻലാലിനും ജിത്തുജോസഫിനും...

that's ALL your honour!