കൊച്ചി: മുസ്‌ളീം യുവതിയെ വിവാഹം കഴിച്ചതിനെ തുടർന്നുണ്ടായ വിരോധത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ രണ്ടുപ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. യൂത്ത് കോൺഗ്രസ് കാസർകോട് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. ഇവരുടെ ശിക്ഷാ നാളെ പ്രഖ്യാപിക്കും.

യുവതിയുടെ പിതാവ് ഉൾപ്പെടെയുള്ള പ്രതികൾ ചേർന്നാണ് സംഭവം ആസൂത്രണം ചെയ്തതെന്നും കൊല നടത്തിയതെന്നുമാണ് സിബിഐ വാദിച്ചത്. എന്നാൽ യുവതിയുടെ പിതാവ് ഉൾപ്പെടെയുള്ള മറ്റു പ്രതികളെ കോടതി വെറുതെവിട്ടു. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കാസർകോട് കൂനിക്കുന്ന് പാദൂർ റോഡ് ചട്ടഞ്ചാൽ ജന്നത്തുൽ ഫിർദൗസിൽ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാൽ, തളങ്കര കെ.എ.ഹൗസിൽ ജാക്കി ഹനീഫ് എന്ന മുഹമ്മദ് ഹനീഫ് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

അതേസമയം, യുവതിയുടെ പിതാവും അഞ്ചാം പ്രതിയുമായ ഉപ്പള മണ്ണംകുഴി ഹാജി മലഗ് ദർബാറിൽ അബൂബക്കറിനെ വെറുതെവിട്ടു. തയലങ്ങാടി മല്ലിഗ ഹൗസിൽ അബ്ദുൽ ഗഫൂർ, ചെങ്ങള മുട്ടത്തൊടി സഫീനാ മൻസിലിൽ എ.എം.മുഹമ്മദ്, എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2001 സെപ്റ്റംബർ 18 നാണ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. കാസർകോട് നുള്ളിപ്പടിയിൽനിന്ന് ബാലകൃഷ്ണനെ കാറിൽ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിന് സമീപുവെച്ച് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. അഞ്ചാം പ്രതിയുടെ മകളെ ബാലകൃഷ്ണൻ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തൽ.

അബ്ദുൽ ഗഫൂറും അബൂബക്കറുമാണ് കൊലക്ക് ക്വട്ടേഷൻ നൽകിയതെന്ന് സി.ബിഐ വാദിച്ചു. പ്രതികളെ ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ കുറ്റമാണ് എ.എം.മുഹമ്മദിനെതിരെ ചുമത്തപ്പെട്ടത്. ലോക്കൽ പൊലീസ് ആറ് വർഷത്തോളം നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. 2010 നവംബറിലാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സിബിഐ ചെന്നൈ യൂനിറ്റാണ് കേസ് അന്വേഷിച്ചത്.