ന്യൂജഴ്സി: ന്യൂജഴ്സിയിൽ ഇനിമുതൽ സർക്കസുകളിൽ വന്യമൃഗങ്ങളെ പ്രദർശിപ്പിക്കില്ല. ന്യൂജഴ്സി ഗവർണർ ഫിൽ മർഫി അനുമതി നിഷേധിച്ചുകൊണ്ടുള്ള ബില്ലിൽ ഡിസംബർ 14-നു ഒപ്പുവച്ചു. ആന, സിംഹം, കരടി, പുലി തുടങ്ങിയ എല്ലാ ഇനം മൃഗങ്ങൾക്കും ഇതു ബാധകമാണ്.

ആനിമൽ റൈറ്റ്സ് ഗ്രൂപ്പ് മൃഗങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയിരുന്നു. അസംബ്ലി അംഗമായ രാജ മുഖർജി, ജമാൽ ഹോളി, ആൻഡ്രൂ സ്വക്കർ, സെനറ്റർ നിൽസ ക്രൂസ് പെരസ് എന്നിവരാണ് പുതിയ ബില്ല് സഭയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞവർഷം ഇല്ലിനോയ്, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങൾ ആനകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ന്യൂജഴ്സിയാണ് എല്ലാ മൃഗങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം. ചങ്ങലകളിൽ ബന്ധിച്ച് ജീവിതകാലം മുഴുവൻ കൂടുകളിൽ കഴിയേണ്ട വന്യജീവികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നു മൃഗസ്നേഹികൾ ആക്ഷേപിക്കുന്നു.