ന്യൂഡൽഹി: 500, 1000 നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള തീരുമാനം വിപണിയെ മാത്രമല്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും പ്രതികൂലമായി ബാധിക്കും. ജനാധിപത്യത്തെ പണാധിപത്യമായിക്കരുതുന്ന രാഷ്ട്രീയക്കാർക്കാണ് ഉപയോഗശൂന്യമായ നോട്ടുകെട്ടുകൾ തലവേദനയാകുക. ഉത്തർപ്രദേശിലെയും പഞ്ചാബിലെയും ആസന്നമായ തിരഞ്ഞെടുപ്പുകളിൽ ഈ തരുമാനം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കും.

ഉത്തർപ്രദേശിലെ ദളിത് വോട്ടുകളെ കാലങ്ങളായി നേതാക്കൾ നിയന്ത്രിച്ചിരുന്നത് നോട്ടുകെട്ടുകളുടെ ബലത്തിലാണ്. ഈ നോട്ട് രാഷ്ട്രീയതത്തിന് കേന്ദ്രത്തിന്റെ തീരുമാനം തിരിച്ചടിയാകും. മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും മായാവതിയുടെ ബി.എസ്‌പിയുമാകും ഇതിന്റെ വലിയ തിരിച്ചടി നേരിടുക. ദളിത്, പിന്നാക്ക വോട്ടുകളെ ആശ്രയിക്കുന്ന ഈ രണ്ട് കക്ഷികൾക്കും പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കുകയെന്ന പതിവ് തന്ത്രം ഇക്കുറി പയറ്റാനാവില്ല.

ഇന്ത്യയിൽ കള്ളപ്പണമൊഴുകുന്ന മറ്റൊരു മേഖല കൂടിയാണ് തിരഞ്ഞെടുപ്പ് രംഗം. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശേഖരിച്ച ശതകോടികളുടെ നോട്ടുകെട്ടുകളാണ് പുതിയ തീരുമാനത്തോടെ വെറും കടലാസ്സുകെട്ടുകളായത്. ഈ പണത്തിൽ സിംഹഭാഗവും വെളുപ്പിച്ചെടുക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിച്ചേക്കില്ല. അതോടെ, പണം ഉപയോഗശൂന്യമായി മാറുകയും ചെയ്യും.

രാഷ്ട്രീയ പാർട്ടികൾക്ക് അവരവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിൽ കാതലായ മാറ്റംവരുത്തേണ്ടിവരുമെന്നതാണ് മറ്റൊരു പ്രത്യേകത. പണം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുക ഇനിയത്ര എളുപ്പമാകില്ല. ആശയങ്ങളിലൂന്നിയുള്ള പ്രചാരണത്തിലേക്ക് രാഷ്ട്രീയ കക്ഷികൾക്ക് പിന്മാറേണ്ടിവരും. പണത്തെ ഗണ്യമായി ആശ്രയിക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഈ തീരുമാനം ആഘാതമാണ്.

2004, 20009, 2014 എന്നീ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ച തുകയിൽ 1039 കോടിയും പണമായാണ്. ചെക്കുകളിലൂടെ സ്വീകരിച്ചത് 1299.53 കോടിയും. 2004 മുതൽ 2015 വരെയുള്ള ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി കോൺഗ്രസ് സമാഹരിച്ച 2,259.04 കോടി രൂപയിൽ 68.33 ശതമാനവും വന്നത് പണമായിത്തന്നെ. ബിജെപി സംഭാവനയായി സ്വീകരിച്ച 1983.37 കോടി രൂപയിൽ 44.69 ശതമാനവും പണമായിരുന്നു. നേരിട്ട് പണമായി പാർട്ടികൾക്കെത്തുന്ന തുകയിൽ സിംഹഭാഗവും കള്ളപ്പണമാണെന്ന കാര്യത്തിൽ ംശയമില്ല.