ബംഗളൂരു: കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആദ്യ ശിക്ഷാവിധി. കേസിൽ പ്രതികളായ ഉമ്മൻ ചാണ്ടിയും സംഘവും ഹർജിക്കാരനായ വ്യവസായി എം കെ കുരുവിളയ്ക്കു നഷ്ടപരിഹാരമായി 1.61 കോടി നൽകണമെന്നാണു ബംഗളൂരു കോടതിയുടെ വിധി.

ഉമ്മൻ ചാണ്ടി അടക്കം കേസിൽ ആറു പേരാണു പ്രതികൾ. രണ്ടു മാസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണമെന്നും ബംഗളുരു ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. ഈ തുകയ്ക്ക് പുറമെ കോടതി ചിലവും വക്കീൽ ഫീസും നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയിൽനിന്ന് സോളാർ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ലിയറൻസ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ ഉമ്മൻ ചാണ്ടിയും അടുപ്പക്കാരും കൈപ്പറ്റിയെന്നായിരുന്നു പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബന്ധു ആൻഡ്രൂസ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബെൽജിത്ത്, ബിനു നായർ തുടങ്ങിയവരായിരുന്നു കേസിലെ എതിർകക്ഷികൾ. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി.

സരിത എസ് നായർ സോളാർ വിവാദത്തിൽ ഉൾപ്പെടും മുമ്പുള്ളതാണു സംഭവം. എറണാകുളം ആസ്ഥാനമായുള്ള സോസ എഡ്യുക്കേഷണൽ കൺസൾട്ടന്റ് ലിമിറ്റഡ്, സോസ മാനേജ്‌മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ്, സോസ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ വഴി സോളാർ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതി. ഈ കമ്പനികൾക്ക് വേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ടും ഫോണിലൂടേയും ഉറപ്പു നൽകിയെന്നാണ് കുരുവിളയുടെ പരാതി. 2012 ഒക്ടോബർ 11ന് ക്ലിഫ് ഹൗസിൽ താനുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ നാൽപ്പത് മിനുട്ട് കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഉറപ്പുകൾ ആവർത്തിച്ചുവെന്ന് കുരുവിള പറയുന്നു.

4000 കോടി രൂപയുടെ പദ്ധതിയിൽ കേന്ദ്ര സർക്കാർ സബ്‌സിഡിയായി നാൽപ്പത് ശതമാനം,അതായത് 1600 കോടി രൂപ വാങ്ങാനുള്ള ഏർപ്പാട് ചെയ്യാമെന്നും പ്രത്യുപകാരമായി 1000 കോടി രൂപ നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതായി കുരുവിളയുടെ പരാതിയിലുണ്ട്. തുടർന്ന് ഉമ്മൻ ചാണ്ടി പണം വാങ്ങി.

എന്നാൽ പദ്ധതി നടപ്പിലായില്ലെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി 2015 മാർച്ച് 23നാണ് കുരുവിള പരാതി നൽകിയത്. ഒരു കോടി മുപ്പത്തി അയ്യായിരം രൂപയും അതിന്റെ പതിനെട്ട് ശതമാനം പലിശയും തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ടാണു കുരുവിള ഹർജി നൽകിയത്.