പുണെ: ഐപിഎലിൽ ഓൾറൗണ്ട് മികവിൽ ചെന്നൈയെ കീഴടക്കി വിജയവഴിയിലേക്കു തിരിച്ചെത്തി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. ചെന്നൈ സൂപ്പർ കിങ്‌സിനെ 13 റൺസിനു തോൽപ്പിച്ചാണ് ആർസിബി മൂന്നു തുടർതോൽവികളുടെ ക്ഷീണം തീർത്തത്. ബാംഗ്ലൂർ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ അവസാനിച്ചു. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ നാലാമതായി. ചെന്നൈ ഒൻപതാം സ്ഥാനത്താണ്.

ബാറ്റിങ്ങിനൊപ്പം തന്നെ ബൗളേഴ്‌സും ഫോമിലെത്തിയതാണ് ടീമിന് കരുത്തായത്.മികച്ച തുടക്കമാണ് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (23 പന്തിൽ 28), ഡെവൺ കോൺവേയും (37 പന്തിൽ 56) ചേർന്ന് ചെന്നൈയ്ക്കു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസെടുത്തു. ഏഴാ ഓവറിൽ ഷഹബാസ് അഹമ്മദ്, ഗെയ്ക്വാദിനെ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ പ്രഭുദേശായിയുടെ കൈകളിൽ എത്തിച്ചാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ റോബിൻ ഉത്തപ്പ (3 പന്തിൽ 1), അമ്പാട്ടി റായിഡു (8 പന്തിൽ 10) എന്നിവർ പെട്ടെന്നു പുറത്തായത് ചെന്നൈയ്ക്കു തിരിച്ചടിയായി.

നാലാം വിക്കറ്റിൽ കോൺവേയും മൊയീൻ അലിയും (27 പന്തിൽ 34) ചേർന്ന ഇന്നിങ്‌സ് മുൻപോട്ടു കൊണ്ടുപോയെങ്കിലും 15ാം ഓവറിൽ ഹസരംഗ, കോൺവേയെ പുറത്താക്കിയതോടെ ചെന്നൈ പരുങ്ങലിലായി. മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (5 പന്തിൽ 3), ക്യാപ്റ്റൻ എം.എസ്.ധോണി (3 പന്തിൽ 2) എന്നിവർക്കും കാര്യമായ സംഭാവന ചെയ്യാനായില്ല. സിമർജീത് സിങ് (2 പന്തിൽ 2*), മഹേഷ് തീക്ഷണ (4 പന്തിൽ 7*) എന്നിവർ പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ, ഗ്ലെൻ മാക്‌സ്വെൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വനിഡു ഹസരംഗ, ഷഹബാസ് അഹമ്മദ്, ജോഷ് ഹേസൽവുഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 173 റൺസെടുത്ത്. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി, ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഹിപാൽ ലോംറോർ (27 പന്തിൽ 42), ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് (22 പന്തിൽ 38), ദിനേഷ് കാർത്തിക് (17 പന്തിൽ 24*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഓപ്പണറായി ഇറങ്ങിയ കോലി 33 പന്തിൽ 30 റൺസെടുത്തു. ഒരു സിക്‌സറും മൂന്നു ഫോറും സഹിതമാണ് കോലിയുടെ ഇന്നിങ്‌സ്..

ഒന്നാം വിക്കറ്റിൽ കോലിയും ഡുപ്ലെസിസും ചേർന്ന് 62 റൺസെടുത്തു. എട്ടാം ഓവറിൽ ഡുപ്ലെസിയെ പുറത്താക്കി മൊയീൻ അലിയാണ് കൂട്ടുക്കെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ഗ്ലെൻ മാക്‌സ്വെൽ മൂന്നു റൺസുമായി റണ്ണൗട്ടായി. തൊട്ടടുത്ത ഓവറിൽ തന്നെ കോലിയെ മൊയീൻ അലി ബൗൾഡാക്കുകയും ചെയ്തു. നാലാം വിക്കറ്റിൽ ലോംറോറും രജത് പാട്ടിദാറും (15 പന്തിൽ 21) ചേർന്ന് 44 റൺസെടുത്തു. 16ാം ഓവറിൽ പാട്ടിദാറിനെ പ്രിട്ടോറിയസ് പുറത്താക്കി.

പിന്നീട് മികച്ച ബാറ്റിങ്ങുമായി ലോംറോർ കളംനിറഞ്ഞെങ്കിലും 19ാം ഓവറിൽ മഹേഷ് തീക്ഷണ, ലോംറോറിനെ ഗെയ്ക്വാദിന്റെ കൈകളിൽ എത്തിച്ചു. അതേ ഓവറിൽ തന്നെ വനിഡു ഹസരംഗ (പൂജ്യം), ഹബാസ് അഹമ്മദ് (2 പന്തിൽ 1) എന്നിവരെയും തീക്ഷണ പുറത്താക്കി. അവസാന ഓവറിൽ ഹർഷർ പട്ടേൽ (പൂജ്യം) പുറത്തായെങ്കിലും ദിനേഷ് കാർത്തിക് രണ്ടു സിക്‌സ് ഉൾപ്പെടെ 16 റൺസെടുത്തു.