മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ജയത്തിനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇതിന് മുമ്പ് ഇത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഡൽഹി ക്യാപിറ്റൽസിനെതിരായ മുംബൈ ഇന്ത്യൻസിന്റെ നിർണായ പോരാട്ടത്തിൽ മുംബൈയുടെ ഓരോ റണ്ണിനും കൈയടിച്ചത് മുഴുവൻ ആർസിബി താരങ്ങളായിരുന്നു.

മത്സരത്തിൽ ഡൽഹി ഉയർത്തിയ 160 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് തുടക്കത്തിലെ ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായതോടെ വിരാട് കോലി അടക്കമുള്ള ബാംഗ്ലൂർ താരങ്ങൾ കടുത്ത സമ്മർദ്ദത്തിലായി. എന്നാൽ ഇഷാൻ കിഷൻ തകർത്തടിച്ചതോടെ അവർ പ്രതീക്ഷ തിരിച്ചുപിടിച്ചു.

നിർണായക ഘടത്തത്തിൽ ഡെവാൾഡ് ബ്രെവിസിനെ നഷ്ടമായ മുംബൈ പതറിയപ്പോൾ ബാംഗ്ലൂർ താരങ്ങളും മുംബൈയെക്കാൾ സമ്മർദ്ദത്തിലായി. എന്നാൽ ടിം ഡേവിഡിന്റെ ആറാട്ടിൽ മുംബൈ വിജയത്തോട് അടുത്തപ്പോൾ ഐപിഎല്ലിൽ കിരീടം അടുത്തത്തെത്തിയ ആവേശത്തിലായിരുന്നു വിരാട് കോലിയും ഗ്ലെൻ മാക്‌സ്വെല്ലും ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും അടക്കമുള്ള ബാംഗ്ലൂർ താരങ്ങൾ.

 


ഒടുവിൽ മുംബൈ ജയിച്ചുകയറിയപ്പോൾ ബാംഗ്ലൂർ താരങ്ങളുടെ ആവേശം അണപൊട്ടി. ഇന്നലെ ഡൽഹി ജയിച്ചിരുന്നെങ്കിൽ നെറ്റ് റൺറേറ്റിൽ പിന്നിലായ ബാംഗ്ലൂർ പ്ലേ ഓഫ് കാണാതെ പുറത്താവുമായിരുന്നു. ഇന്നലെ ഡൽഹി തോറ്റതോടെ നാലാം സ്ഥാനക്കാരായി ബാംഗ്ലൂർ പ്ലേ ഓഫിലെത്തി. മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് പ്ലേ ഓഫിൽ ബാംഗ്ലൂരിന്റെ എതിരാളികൾ.

മുംബൈയുടെ ജയത്തിന് പിന്നാലെ മുൻ നായകൻ വിരാട് കോലി മുംബൈക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തതും കൗതുകമായി.ഇതിന് പിന്നാലെയാണ് ടിംഡേവിഡ് ഡുപ്ലസി തനിക്ക് മെസേജ് അയച്ച വിവരം വെളിപ്പെടുത്തി രംഗത്ത് വന്നത്.മത്സരശേഷം നടന്ന അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

'രാവിലെ വിരാട് കോഹ്ലിയും ഗ്ലെൻ മാക്‌സ്വെല്ലും ഫാഫും മുംബൈ ജേഴ്‌സി അണിഞ്ഞിരിക്കുന്ന ഫോട്ടോ എനിക്ക് ഫാഫ് അയച്ചിരുന്നു, ചിലപ്പോൾ കുറച്ചു കഴിഞ്ഞ് ഞാനത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തേക്കാം' ടിം ഡേവിഡ് പറഞ്ഞു.ജയത്തോടേ അവസാനിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും. പിച്ച് സ്ലോ ആയിരുന്നുവെങ്കിലും, തനിക്ക് സ്വന്തം ശൈലിയിൽ സിംമ്പിളായി കളിക്കേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളുവെന്നും ഡേവിഡ് പറഞ്ഞു.

മുംബൈ ഇന്ത്യൻസ് മത്സരം ജയിച്ചതിൽ മുംബൈയേക്കാളും സന്തോഷം റോയൽ ചാഞ്ചേഴ്സ് ബെംഗളൂരുവിനായിരുന്നു. ഡൽഹി തോറ്റതോടെ ആർ.സി.ബി പ്ലേ ഓഫിൽ പ്രവേശിച്ചതിന്റെ ആഘോഷം സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൈറലായിരുന്നു.