കൊൽക്കത്ത: ഐപിഎൽ പ്ലേ ഓഫിലെ എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ആദ്യ സീസണിൽ തന്നെ പ്ലേ ഓഫിലെത്തിയ കരുത്തുമായാണ് ലഖ്നൗവിന്റെ വരവ്. ആദ്യ കിരീടം തേടിയിറങ്ങുന്ന ആർസിബിക്കും ഇത് സ്വപ്ന പോരാട്ടം. ഇന്ന് തോൽക്കുന്നവർ പുറത്താകും. ജയിക്കുന്നവർ മെയ് 27ന് രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.

വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയതും പ്ലേ ഓഫിലേക്ക് നാടകീയമായ തിരിച്ചുവരവുമെല്ലാം ബാംഗ്ലൂരിന് ആത്മവിശ്വാസം കൂട്ടുമെന്നുറപ്പ്. കോലിക്ക് പുറമെ, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക്, രജത് പട്ടിദാർ എന്നിവരുള്ള ആർസിബിക്ക് ബാറ്റിംഗിൽ കാര്യമായ ആശങ്കയില്ല. മുഹമ്മദ് സിറാജ് മോശം ഫോമിലെങ്കിലും ജോഷ് ഹേസൽവുഡ്, വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ ത്രയമാണ് ബൗളിംഗിൽ ടീമിന്റെ നട്ടെല്ല്. 57 വിക്കറ്റുകളാണ് 14 മത്സരങ്ങളിൽ മൂന്ന് പേരും ചേർന്ന് വീഴ്‌ത്തിയത്.

സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് നിരയാണ് ലഖ്‌നൗവിന്റേത്. റൺവേട്ടക്കാരിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള കെ എൽ രാഹുലും ക്വിന്റൺ ഡികോക്കും നൽകുന്ന തുടക്കത്തിൽ തന്നെയാണ് കന്നിക്കാരുടെ പ്രതീക്ഷ. അവസാന മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഇരുവരും പടുത്തുയർത്തിയിരുന്നു. നാല് അർധ സെഞ്ചുറി നേടിയ ദീപക് ഹൂഡ ഒഴികെ മധ്യനിരയിലും വാലറ്റത്തും ഫോമിലുള്ള താരങ്ങളുടെ അഭാവം ലഖ്‌നൗവിന് ഭീഷണിയാണ്. മാർക്ക്‌സ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ആയുഷ് ബദോനി, ജേസൺ ഹോൾഡർ എന്നിവരും കൂടുതൽ ഉത്തരവാദിത്തം കാണിക്കണം.

യുവ പേസർമാരായ ആവേശ്-മൊഹ്‌സീൻ സഖ്യത്തെ കരുതിയിരിക്കണം ബാംഗ്ലൂർ. രവി ബിഷ്‌ണോയുടെ നാല് ഓവറും പ്രധാനം. മഴ മത്സരത്തിന്റെ രസംകെടുത്തുമോയെന്നതും ആകാംക്ഷയാണ്.