കൊച്ചി: 45 വയസ്സിനു മുകളിൽ പ്രായമുള്ള ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കോവിഡ് വാക്‌സിൻ നൽകുന്നതിനായി ഫെഡറൽ ബാങ്ക് പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചു. ആദ്യ ക്യാമ്പ് ആലുവയിൽ വെള്ളിയാഴ്ച നടന്നു. ആശുപത്രികളുമായി ചേർന്നാണ് ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കുമായി ഫെഡറൽ ബാങ്ക് വാക്‌സിനേഷൻ ക്യാമ്പുകൾ ഒരുക്കുന്നത്.

മഹാമാരിക്കാലത്ത് അസാധാരണ സാഹചര്യങ്ങളെ നേരിട്ടാണ് അവശ്യ സർവീസായ ബാങ്കിങ് സേവനങ്ങൾ ബാങ്ക് ജീവനക്കാർ ഉപഭോക്താക്കളിലെത്തിക്കുന്നത്. ഉപഭോക്തൃ സേവനങ്ങൾ മുടക്കമില്ലാതെ തുടരുന്നതിനാണ് ബാങ്ക് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഫെഡറൽ ബാങ്ക് പ്രതിരോധമരുന്ന് കുത്തിവെപ്പ് ത്വരിതപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബാങ്ക് വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.

കൂടാതെ ഇന്ത്യയിലുടനീളം നിരവധി കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, പൊതു ജനങ്ങൾക്കുള്ള വാക്‌സിനേഷൻ പദ്ധതികൾക്കുമായി ഫെഡറൽ ബാങ്ക് ധനസഹായം നൽകുന്നുണ്ട്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി കോവിഡ് രൂക്ഷമായി ബാധിച്ച അഞ്ച് ജില്ലകളിൽ വാക്‌സിനേഷൻ പദ്ധതിയും സാമുഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്ക് നടപ്പിലാക്കുന്നുണ്ട്. അപ്പോളോ ഹോസ്പിറ്റൽസ്, ഒരു ദേശീയ മാധ്യമ ഗ്രൂപ്പ് എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.