കാളികാവ്: ഇന്നലെ അന്തരിച്ച അക്കരപ്പീടിക മുഹമ്മദ് എന്ന എപി ബാപ്പുഹാജി മലപ്പുറം ജില്ലയുടെ മലയോര മേഖലയായ കാളികാവിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചയാൾ. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട എയ്ഡഡ് സകൂളായ അടക്കാകുണ്ട് ക്രസന്റ് സ്‌കൂളിന് അടിത്തറപാകിയത് 1967ൽ ബാപ്പുഹാജിയായിരുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കരവാരക്കുണ്ട് ദാറുന്നജാത്ത് കോളേജിന്റെയും ശിൽപികളിലൊരാളാണ് ബാപ്പുഹാജി.

കാളികാവ് പഞ്ചായത്തിലെ പാറശ്ശേരി എൽപിസ്‌കൂളും ചാഴിയോട് എൽപി സ്‌കൂളും തുടങ്ങിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കൂടാതെ കേരളത്തിലെ അറുപതിലധികം അറബിക് കോളേജുകളുടെ ആസ്ഥാനമായി വാഫി പിജി ക്യാംപസ് തുടങ്ങാനായി 16 ഏക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകുകയും ചെയ്തു. ഇവിടെയിപ്പോൾ 1500 വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമാണുള്ളത്. ഇതൊക്കെ ബാപ്പുഹാജിയെന്ന വ്യക്തി തന്റെ സമ്പാദ്യവും ഭൂമിയും ഉപയോഗപ്പെടുത്തി മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കാളികാവിൽ നടത്തിയിട്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. ഇത്തരത്തിൽ നിസ്വാർത്ഥ സേവനത്തിലൂടെ കാളികാവ് മേഖലയിൽ വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിച്ച മഹാമനീഷിയായിരുന്നു കാളികാവ് അടക്കാക്കുണ്ട് സ്വദേശിയായ എ.പി ബാപ്പു ഹാജി.

വിലയ ഭൂവുടമായായിരുന്നെങ്കിലും തന്റെ സമ്പാദ്യവും സ്വത്തുമെല്ലാം അദ്ദേഹം ഉപയോഗിച്ചത് ആ നാടിന്റെ മുന്നേറ്റത്തിന് വേണ്ടിയായിരുന്നു. സ്വന്തമായി മക്കളില്ലാത്ത ബാപ്പു ഹാജിക്ക് താൻ പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ തന്നെയായിരുന്നു കുട്ടികൾ. അവസാന കാലത്ത് തന്റെ മൂന്ന് ഏക്കർ സ്ഥലത്ത് ഒരു കോടി രൂപ ചെലവിൽ വീടില്ലാത്തവരും മക്കൾ ഉപേക്ഷിച്ചു പോയവരുമായ വൃദ്ധർക്ക് വേണ്ടി ബാപ്പു ഹാജി വീടുണ്ടാക്കി നൽകി. ഹിമയെന്ന പേരിൽ ഒരു വൃദ്ധസദനവും അദ്ദേഹം പാവങ്ങൾക്ക് വേണ്ടി നിർമ്മിച്ചു. കൊട്ടിഘോഷിച്ച ഉദ്ഘാടനങ്ങളോ മീഡിയ കവറേജോ ഒന്നുമില്ലാതെ നിശബ്ദ വിപ്ലവത്തിലൂടെയാണ് ഹാജിയുടെ നിസ്വാർത്ഥ സേവനങ്ങൾ.

'പടച്ചവൻ എനിക്ക് തന്ന ഔദാര്യം അവന്റെ പടപ്പുകൾക്കു നൽകുന്നു' എന്നായിരുന്നു അദ്ദേഹം നാട്ടുകാരോട് എളിമയോടെ പറഞ്ഞിരുന്നത്. കഴിഞ്ഞ പ്രളയകാലത്ത് അവിചാരിതമായി ഇക്കാര്യം ശ്രദ്ധയിൽ പെട്ട സി ആർ പി എഫ് ടീം അദ്ദേഹത്തെ ആദരിക്കാൻ ചെല്ലുന്നതോടെയാണ് ബാപ്പുഹാജിയെന്ന നന്മമരത്തെ വാർത്തകളിൽ കാണുന്നത്. വാഫി ക്യാമ്പസും ഹിമയെന്ന പദ്ധതിയും സഫലമായ ശേഷം നിറഞ്ഞ മനസ്സോടെ കണ്ണടക്കണം എന്നായിരുന്നു എൺപത്തിയാറുകാരനായ ബാപ്പു ഹാജിയുടെ ആഗ്രഹം. നന്മയുടെ വഴിയിൽ വേറിട്ടു സഞ്ചരിസിച്ച അദ്ദേഹം തന്റെ നിയോഗങ്ങൾ പൂർത്തിയാക്കിയാണ് മടങ്ങുന്നത്.



1987 മുതൽ പത്ത് വർഷം തുടർച്ചയായി കാളികാവ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു അദ്ദേഹം. കാളികാവ് സർവ്വീസ് സഹകരണ ബാങ്കിന്റെ ശിൽപികളിൽ പ്രധാനിയുമായിരുന്നു ബാപ്പുഹാജി. 1967 മുതൽ 35 വർഷത്തോളം കാളികാവ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ അമരക്കാരനുമായിരുന്ന ബാപ്പുഹാജി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംഘാടകരിൽ പ്രമുഖൻ കൂടിയായ ബാപ്പുഹാജിയുടെ ഭാര്യ പുല്ലാണി ഫാത്തിമയാണ്.