കൊച്ചി: ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മുൻധനമന്ത്രി കെ.എം.മാണി ഹൈക്കോടതിയെ സമീപിച്ചു. വിജിലൻസ് കോടതി നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യവുമായാണ് മാണി കോടതിയെ സമീപിച്ചത്. ബാർക്കേസ് അന്വേഷിച്ച എസ്‌പി: ആർ.സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇതു പൂർത്തിയാകുന്നതുവരെ നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് മാണിയുടെ ആവശ്യം. കേസിലെ ഗൂഢാലോചനയുണ്ടെന്ന വാദം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് മാണിയുടെ നടപടി.

വിജിലൻസ് എസ്‌പി: ആർ. സുകേശനും ബാർ ഉടമ ബിജു രമേശും ചേർന്നു സർക്കാരിനെതിരായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിന് ഇടെയാണ് മാണി രംഗത്തെത്തിയത്. ബിജുവുമായി ചേർന്നു സുകേശൻ ഗൂഢാലോചന നടത്തിയെന്നും നാലു മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്താൻ സുകേശനാണു പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡിയാണു സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ശുപാർശ ചെയ്തത്.

ബാർ കോഴക്കേസ് അന്വേഷിച്ച എസ്‌പി: സുകേശൻ, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാണിക്കെതിരെ കുറ്റപത്രം നൽകണമെന്നാണ് ആദ്യം മേലുദ്യോഗസ്ഥർക്കു നൽകിയ വസ്തുതാ റിപ്പോർട്ട്. എന്നാൽ കോഴ ചോദിച്ചതിനോ, വാങ്ങിയതിനോ തെളിവില്ലെന്നും കേസ് നിലനിൽക്കില്ലെന്നുമായിരുന്നു വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം. പോളിന്റെ അഭിപ്രായം. വിജിലൻസ് എഡിജിപി: ഷേയ്ക്ക് ദർവേഷ് സാഹിബിന്റെ റിപ്പോർട്ടും നിയമോപദേശങ്ങളും കൂടി അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ നിലപാടിൽ എത്തിയത്. തന്റെ ഈ സ്‌ക്രൂട്ടിനി റിപ്പോർട്ട് പരിശോധിച്ച് അന്തിമ റിപ്പോർട്ടു നൽകാനും അദ്ദേഹം നിർദ്ദേശിച്ചു.

തുടർന്ന്, മാണിക്കെതിരെ തെളിവില്ലാത്തിനാൽ കേസ് അവസാനിപ്പിക്കണമെന്ന അന്തിമ റിപ്പോർട്ട് കഴിഞ്ഞ ഒക്ടോബറിൽ എസ്‌പി കോടതിയിൽ നൽകി. എന്നാൽ, അതു തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണു മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ മാണിയെ കുറ്റവിമുക്തനാക്കരുതെന്ന് കാണിച്ച് വിഎസും കക്ഷി ചേർന്ന് ഹർജി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ കേസ് പരിഗണിച്ച് കോടതി പരാമർശം ഉണ്ടായാൽ അത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോൾ ഹൈക്കോടതിയെ മാണി സമീപിച്ചിരിക്കുന്നത്.

മാണിയെ കുറ്റവിമുക്തനാക്കിയ ബാർക്കോഴ കേസിന്റെ അന്തിമ റിപ്പോർട്ട് ഈ മാസം 16നാണ് വിജിലൻസ് കോടതി പരിഗണിക്കുന്നത്. അതിനിടെയാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്.