സുന്ദരമായ മുഖം ജന്മസിദ്ധമായി ലഭിക്കുന്നതാണെന്ന് കരുതുന്നുവെങ്കിൽ തെറ്റി. ശാസ്ത്രം പുരോഗമിച്ചതോടെ സൗന്ദര്യം കൃത്രിമമായി സൃഷ്ടിക്കാവുന്നതായി. കോസ്‌മെറ്റിക് സർജറിയുടെ കാലത്ത് ആർക്കും സുന്ദരനും സുന്ദരിയുമാകാമെന്ന് തെളിയിക്കുന്നതാണ് എല്ലി ജോൺസ് എന്ന 20-കാരിയുടെ അനുഭവം.

നിരയല്ലാത്ത പല്ലുകളും ചെറിയ താടിയുമായാണ് എല്ലി ജനിച്ചത്. എട്ടുവയസ്സുനുശേഷം താടിവളർന്നിട്ടില്ലാത്തതുകൊണ്ടാണ് പല്ലുകൾ ഇങ്ങനെയായതെന്ന് ദന്തഡോക്ടർമാർ വിധിയെഴുതി. 14-ാം വയസ്സിൽ ഒരു മാക്‌സിലോഫേഷ്യൽ സർജനെ കാണാനിടയായതോടെ എല്ലിയുടെ ജീവിതം മാറാൻ തുടങ്ങി.

മുഖസൗന്ദര്യം വീണ്ടെടുക്കാൻ എല്ലി അനുഭവിച്ച ത്യാഗങ്ങൾ ചില്ലറയല്ല. 16 ആദ്യ സർജറി. മിണ്ടാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു അതിനുശേഷം. ഒരുമാസത്തോളം ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ കഴിയുമായിരുന്നുള്ളൂ. ആറുമാസത്തിനുശേഷമാണ് സാധാരണ ജീവിതത്തിലേക്ക് വന്നത്.

താടിയെല്ല് കുറുകെയും നെടുകെയും മുറിച്ച് ക്ലിപ്പുകളിട്ട് പുതിയ രൂപത്തിലേക്ക് കൊണ്ടുവരികയാണ് ഡോക്ടർമാർ ചെയ്തത്. എമ്മ വൂളിയെന്ന സർജനാണ് ഇതിന് നേതൃത്വം നൽകിയത്. പല്ലുകൾ നിരയൊത്തതാക്കുക കൂടി ചെയ്തതോടെ എല്ലിയെ കണ്ടാൽ തിരിച്ചറിയാൻ പോലുമാകാത്ത വിധം മാറിപ്പോയി.

മറ്റുള്ളവരുടെ മുന്നിൽ ഇറങ്ങാൻ പോലും മടിച്ചിരുന്ന കുട്ടിയായിരുന്നു ഒരുകാലത്ത് എല്ലി. എന്നാൽ ഇന്ന് ആത്മവിശ്വാസമുള്ള പെൺകുട്ടിയായി അവർ മാറി. മാതാപിതാക്കൾക്കൊപ്പം വെയ്ൽസിലെ റീലിൽ താമസിക്കുന്ന എല്ലിക്ക് ഫോട്ടോ ഗ്രാഫറാകാനാണ് ആഗ്രഹം. മകളുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടായി മാതാപിതാക്കളുമുണ്ട്.