ബെയ്റൂട്ട്: വഴിയരികിൽ ഭിക്ഷക്കാരി മരിച്ചു. ഇരുകാലുകളുമില്ലാതിരുന്ന അവരെ പരിശോധിച്ച് ബാക്കി നടപടികൾ സ്വീകരിക്കാൻ എത്തിയ പൊലീസ് ഞെട്ടിയത് രണ്ടു തവണ. ഒരിക്കൽ അവരുടെ ഭാണ്ഡത്തിലെ രണ്ടു ലക്ഷത്തോളം രൂപ കണ്ടായിരുന്നെങ്കിൽ. രണ്ടാം തവണ യഥാർത്ഥത്തിൽ പൊലീസിന്റെ കണ്ണുതള്ളിയത് അവരുടെ പാസ് ബുക്ക് കിട്ടിയപ്പോഴായിരുന്നു. ഏകദേശം ഏകദേശം 1.7 ബില്യൺ ലെബനീസ് പൗണ്ട് ഏഴു കോടിയിലധികം ഇന്ത്യൻ രൂപയുടെ അവകാശിയായിരുന്നു തെരുവിൽ ഭിക്ഷ യാചിച്ച് തെരുവിൽ തന്നെ യാത്രയായത്.

ലെബനോനിൽ ആഭ്യന്തര യുദ്ധ കാലത്ത് കൈകാലുകൾ നഷ്ടമായ ലെബനോനിലെ ബെയ്റൂട്ടിൽ വഴിയരികിൽ ഇരുന്ന് ഭിക്ഷയാചിച്ച് ജീവിച്ചിരുന്ന ഫത്തിമാ ഓത്ത്മാൻ എന്ന യാചകയായ കോടീശ്വരിയാണ് കഴിഞ്ഞ ദിവസം ഹൃദ്രോഗത്തെ തുടർന്ന് മരിച്ചത്.കഴിഞ്ഞ ദിവസമാണ് തെരുവിൽ മരിച്ച നിലയിൽ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിയാൻ പൊലീസ് ഇവർ ഒപ്പം സൂക്ഷിച്ചിരുന്ന ഭാണ്ഡക്കെട്ട് പരിശോധന നടത്തി.

പണം നിറഞ്ഞ രണ്ടു ബാഗ് ഇവരുടെ ഭാണ്ഡത്തിൽ ഉണ്ടായിരുന്നു. അതിൽ തന്നെ ഏകദേശം 50 ലക്ഷം ലെബനീസ് പൗണ്ട് (ഏകദേശം രണ്ടേകാൽ ലക്ഷം രൂപ) ഉണ്ടായിരുന്നു. ഈ തുകയ്ക്കൊപ്പം ബാഗിൽ മറ്റൊരു പാസ് ബുക്ക് കൂടി കണ്ടെത്തിയപ്പോഴായിരുന്നു പൊലീസ് ശരിക്കും ഞെട്ടിയത്. പാസ് ബുക്കിൽ ഏഴരക്കോടി രൂപയുടെ നിക്ഷേപം. ഏകദേശം 1.7 ബില്യൺ ലെബനീസ് പൗണ്ട് (ഏകദേശം 76325411.33 രൂപ) ഉണ്ടായിരുന്നു.

അതേസമയം ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹമായി ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. 52 കാരിയായ ഫാത്തിമ മരിച്ചത് ഹൃദ്രോഗത്തെ തുടർന്നാണ് എന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ലെബനീസ് ആഭ്യന്തര യുദ്ധകാലത്ത് കൈകളും കാലുകളും നഷ്ടമായ ഫാത്തിമയോട് നാട്ടുകാർക്ക് സഹതാപമായിരുന്നു. പരമസാധു എന്ന നിലയിൽ ഫാത്തിമയ്ക്ക് പണവും ആഹാരവുമെല്ലാം നൽകിയിരുന്ന പ്രദേശവാസികളാണ് പണത്തിന്റെ കാര്യം പൊലീസ് പുറത്തു വിട്ടപ്പോൾ ശരിക്കും ഞെട്ടിയത്.

ഇവരുടെ ചിത്രം നേരത്തേ ഒരു ലെബനീസ് സൈനികൻ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വലിയ ശ്രദ്ധ കിട്ടിയിരുന്നു. സൈനികനെയും അഭിനന്ദനങ്ങൾ തേടി വന്നിരുന്നു. മരണശേഷം ഇവരുടെ കുടുംബാംഗങ്ങളെ വടക്കൻ ലെബനനിലെ അക്കറിലെ നഗരമായ ഐൻ അൽ സഹാബിൽ നിന്നും പൊലീസ് കണ്ടുപിടിച്ചു. കുടുംബാംഗങ്ങൾ മൃതദേഹം ഏറ്റുവാങ്ങുകയും സംസ്‌ക്കരിക്കുകയും ചെയ്തു. തന്റെ പണം മുഴുവൻ ആരെങ്കിലൂം മോഷ്ടിക്കുമോ എന്ന് ഭയന്ന ഫാത്തിമ ആരേയും അടുപ്പിച്ചിരുന്നില്ല. എവിടെ പോയാലും ഭാണ്ഡം കൊണ്ടു നടക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഫാത്തിമ കോടീശ്വരിയായിരുന്നെന്ന് കുടുംബം അറിയുന്നതും ഇപ്പോഴാണ്.