മുംബൈ: ടൈംസ് ഓഫ് ഇന്ത്യ വർഷം തോറും നൽകി വരുന്ന ഹെൽത്ത് കെയർ അച്ചീവേഴ്‌സ് അവാർഡ് ഇക്കുറി ഒരു മലയാളി വൈദികനും. മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയിൽ വൈദികന്റെ നേതൃത്വത്തിൽ നടത്തുന്ന റെഡ്‌ക്രോസ് ഉടമസ്ഥതയിലുള്ള ബെൽ എയർ ഹോസ്പിറ്റലിനാണ് ഇന്നോവേഷൻ ഇൻ മാനേജിങ്ങ് ലോംഗ് ടേം കണ്ടീഷൻ എന്ന വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. എരുമേലി ഇടകടത്തി സ്വദേശിയായ ഫാ. ടോമി കരിയിലക്കുളമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് അവാർഡ് ഏറ്റുവാങ്ങിയത്.

ദ്വീർഘകാല ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്ന ആശുപത്രികൾക്കാണ് ടൈംസ് ഓഫ് ഇന്ത്യ അവാർഡ് നൽകിയത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, അഹമ്മദാബാദ്, പൂണെ, ഹൈദ്രാബാദ് എന്നിവിടങ്ങളിലുള്ള ആശുപത്രികളിൽ തിരഞ്ഞെടുത്തവയ്ക്കാണ് പുരസ്‌ക്കാരം നൽകിയത്. ഇതിൽ വൻകിടക്കാരായ ആശുപത്രികളെ പോലും പിന്തള്ളിയാണ് റെഡ്‌ക്രോസ് ഉടമസ്ഥതയിലുള്ള ബെൽ എയർ ആശുപത്രി പുരസ്‌ക്കാരം നേടിയത്. 150 ആശുപത്രികളാണ് പുരസ്‌ക്കാരത്തിനായി പരിഗണിക്കപ്പെട്ടത്. വൻകിട ആശുപത്രികൾക്കും മറ്റിനങ്ങളിൽ അവാർഡ് ലഭിച്ചിട്ടുണ്ട്.

പൂനയിലെ ഗ്രാമകേന്ദ്രീകൃതമായ പ്രദേശത്ത് പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് കിട്ടിയ പുരസ്‌ക്കാരം കൂടിയായി മലയാളി വൈദികൻ നേതൃത്വം നൽകുന്ന ആശുപത്രിയുടെ പുരസ്‌ക്കാര നേട്ടം. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനാണ് അവാർഡ് സമ്മാനിച്ചത്. 1912ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയാണ് ബെൽ-എയർ. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ടിബി സാനിറ്റോറിയവും ഈ ആശുപത്രിയിലാണ്. 1964ലാണ് ആശുപത്രി ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിക്ക് കൈമാറുന്നത്.

ഒരു നൂറ്റാണ്ടിന് മുമ്പ് ടിബി സാനിറ്റോറിയം ആയി ആരംഭിച്ചതും പിൽക്കാലത്ത് റെഡ് ക്രോസ് ഏറ്റെടുത്തതുമായ ആശുപത്രി കേട് പിടിച്ച് നശിച്ച് കിടന്നിടത്ത് നിന്നും അവാർഡ് നേട്ടത്തിലേക്ക് എത്തിയത് കാൽ നൂറ്റാണ്ട് മുമ്പ് ഫാ. ടോമി ഇതേറ്റെടുത്തത് മുതലാണ്. 1994ലാണ് ഫാ. ടോമി കരിയിലക്കുളം ആശുപത്രിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. എച്ച്‌ഐവി റീഹാബിലിറ്റേഷൻ രംഗത്ത് കേന്ദ്ര സർക്കാർ നടത്തുന്നത് ഫാ. ടോമി വികസിപ്പിച്ചെടുത്ത മോഡലാണ്. കേന്ദ്ര സർക്കാരിന്റെയും ലോകാരോഗ്യ സംഘടനയുടേയും ഉപദേശകസമിതിയംഗമായ ഫാ. ടോമിയെക്കുറിച്ച് പെൻയിൻ പുസ്തകം ഇറക്കിയത്. അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ഫാ. ടോമി നടത്തുന്ന നഴ്‌സിങ്ങ് കോളേജിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ വരെ ലഭ്യമാണ്.