ബെംഗളൂരു: കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു നഗരത്തിലെ 27കാരിയായ യുവതിയിലാണ് രണ്ടാമസും കോവിഡ് ബാധ സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ ഇതാദ്യമായാണ് രോഗം ഭേദമായ ഒരാൾക്ക് വീണ്ടും പോസിറ്റീവ് ആകുന്നത്. ജൂലൈയിൽ കോവിഡ് ഭേദമായി ആശുപത്രി വിട്ട യുവതിയിലാണ് ഇപ്പോൾ രണ്ടാമതും വൈറസ് ബാധ സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ഫോർടിസ് ആശുപത്രിയാണ് യുവതിയിൽ രണ്ടാമതും വൈറസ് ബാധ റിപ്പോർട്ട് ചെയ്ത കാര്യം വ്യക്തമാക്കിയത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവതിയിൽ ഇപ്പോൾ നടത്തിയ പരിശോധനയിൽ വീണ്ടും പോസിറ്റീവ് ആണെന്ന് തെളിയുക ആയിരുന്നു.

കൊറോണ വൈറസിനെതിരെ യുവതിയുടെ ശരീരത്തിൽ ആന്റിബോഡി വികസിക്കാത്തതാണ് രണ്ടാമതും രോഗബാധയുണ്ടാവാൻ കാരണം. സാധാരണ രോഗം ബാധിക്കുമ്പോൾ ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള കോശങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട് (കോവിഡ് ഇമ്യൂണോഗ്ലോബിൻ ജി ആന്റിബോഡി പരിശോധന പോസിറ്റീവ് ആകും). എന്നാൽ ഈ രോഗിയിൽ ആന്റിബോഡി പരിശോധന നെഗറ്റീവ് ആയാണ് കാണപ്പെട്ടത്. അതിനർഥം ആദ്യ രോഗബാധയ്ക്കു ശേഷം കോവിഡ് പ്രതിരോധ കോശങ്ങൾ വികസിച്ചില്ല എന്നാണ്. അല്ലെങ്കിൽ ആന്റിബോഡികൾ ഒരു മാസത്തിനുള്ളിൽ രോഗിയുടെ ശരീരത്തിൽ നിന്ന് അപ്രത്യക്ഷമായെന്നും അനുമാനിക്കാം.' ഫോർടിസ് ആശുപത്രി ഇൻഫെക്ഷ്യസ് ഡിസീസ് കൺസൽറ്റൻഡ് ഡോ. പ്രതിക് പാട്ടീൽ പറഞ്ഞു.

രോഗം വന്ന എല്ലാവരിലും ആന്റിബോഡികൾ വികസിക്കില്ലെന്നാണ് വീണ്ടും രോഗം ബാധിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിക് പാട്ടീൽ പറഞ്ഞു. ഇനി അഥവാ വികസിച്ചാലും അധികനാൾ നീണ്ടുനിൽക്കില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ഇത് ആദ്യമായാണ് കോവിഡ് ഭേദമായ ആൾക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്.  കഴിഞ്ഞ ദിവസം മുംബൈയിലും കോവിഡ് ഭേദമായ ഒരു ഡോക്ടർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമയാവരിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് രാജ്യത്തിന് കടുത്ത ആശങ്കയായി മാറിയിരിക്കുകയാണ്.

ഏഷ്യയിൽ ഏറ്റവും മോശമായി രോഗം ബാധിച്ച രാജ്യമാണ് ഇന്ത്യ. പ്രതിദിന കേസുകൾ 90,000 എത്തിയ സാഹചര്യത്തിൽ ആകെ കേസുകൾ 41 ലക്ഷത്തിലെത്തി. രോഗം വന്ന് ഭേദമായ ആൾക്ക് വീണ്ടും വരുന്നത് അപൂർവമാണെന്നും അതിൽ ഭയപ്പെടാനില്ലെന്നുമാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ത്യയ്ക്കു പുറമേ യുസ്, നെതർലൻഡ്‌സ്, യുഎസ്, ബെൽജിയം എന്നിവിടങ്ങളിലും ഇത്തരത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.