കൊച്ചി: സോളാർ തട്ടിപ്പുകേസിലെ പ്രധാന ഇടനിലക്കാരൻ ബെന്നി ബെഹന്നാനാണെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തൻ. സോളാർ പ്രതി സരിത എസ്. നായരും മുൻ എംഎ‍ൽഎ കൂടിയായ ബെന്നി ബഹനാനും തമ്മിൽ 78 തവണ ഫോണിൽ സംസാരിച്ചതായി സോളാർ കമ്മിഷനിൽ രേഖകൾ. ഇതോടെ ഇടപെടലുകൾ വ്യക്തമായി. സോളാർ കേസുമായി ബന്ധപ്പെട്ട് സരിത അറസ്റ്റിലാവുന്നതിന് മുമ്പ് എട്ട് തവണയും സരിത ജാമ്യത്തിലിറങ്ങിയതിനുശേഷം 70 തവണയും ഫോണിൽ ബന്ധപ്പെട്ടതായുള്ള രേഖകൾ ബെന്നി ബഹ്‌നാന്റെ വിസ്താരത്തിനിടെ കമ്മിഷൻ അഭിഭാഷകൻ ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ മുമ്പാകെ ഹാജരാക്കി.

എന്നാൽ സരിതയേയോ ബിജു രാധാകൃഷ്ണനെയോ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന നിലപാടാണ് ബെന്നി ബഹ്നഹനാൻ കമ്മീഷനിൽ എടുത്തത്. സോളർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായർ തന്നെ ഫോണിൽ വിളിച്ച് ചില പ്രശ്‌നങ്ങൾ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അതിനൊന്നും പരിഹാരമുണ്ടാക്കേണ്ട ബാധ്യതയില്ലാത്തതിനാൽ കേട്ടിരിക്കുക മാത്രമാണു ചെയ്തതെന്നും ബെന്നി ബഹനാൻ പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയ്ക്കു മാത്രമാണു സരിതയുടെ ഫോണെടുത്തതെന്നു ബെന്നി സോളർ അന്വേഷണ കമ്മിഷനു മൊഴി നൽകി.

ഇതിനിടെയാണ് സരിത ബെന്നി ബഹനാനെ 73 തവണയും ബെന്നി ബഹനാൻ സരിതയെ അഞ്ച് തവണയും വിളിച്ചതായി രേഖകളിൽ വ്യക്തമാവുന്നതായി കമ്മിഷൻ അഭിഭാഷകൻ വ്യക്തമാക്കിയത്. ജനപ്രതിനിധി എന്ന നിലയ്ക്ക് താൻ എല്ലാവരുടെയും ഫോൺകോളുകൾ എടുക്കാറുണ്ടെന്നും അങ്ങനെ വിളിച്ചിരിക്കാമെന്നും ബെന്നി ബഹ്നഹനാൻ കമ്മിഷൻ മുമ്പാകെ മൊഴി നൽകി. സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ഫോണിൽനിന്നു സരിതയും ഫെനി ബാലകൃഷ്ണനും ബെന്നി ബഹനാനെ വിളിച്ച മൂന്നോളം ശബ്ദരേഖകൾ കമ്മിഷൻ അഭിഭാഷകൻ സാക്ഷിയെ കേൾപ്പിച്ചു.

2013 ഫെബ്രുവരി ഒന്നിന് സരിത കമ്മിഷനിൽ ഹാജാരാക്കിയ സിഡിയിലാണ് ഈ ശബ്ദരേഖകളുള്ളത്. ആദ്യത്തെ ശബ്ദരേഖയിൽ മുൻ എംഎ‍ൽഎ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ സരിത നൽകിയ പരാതി റദ്ദാക്കണമെന്ന് ബെന്നി ബഹനാൻ ആവശ്യപ്പെടുന്നുണ്ട്. തമ്പാനൂർ രവിയെ വിളിച്ചിരുന്നോയെന്നും അദ്ദേഹം സരിതയോട് ചോദിക്കുന്നുണ്ട്. എന്നാൽ, ശബ്ദരേഖകളിൽ കേൾക്കുന്ന ശബ്ദം തന്റേതാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന നിലപാടാണ് ബെന്നി ബഹനാൻ സ്വീകരിച്ചത്. സരിതയുടെ കത്ത് കമ്മിഷനിൽ ഹാജരാക്കാതിരിക്കാൻ ഹെക്കോടതിയിൽ റിട്ട് ഫയൽ ചെയ്തത് തന്റെ പ്രേരണ മൂലമാണെന്ന സരിതയുടെ മൊഴിയും ബെന്നി ബഹനാൻ നിഷേധിച്ചു.

ലൈംഗികാരോപണക്കേസിൽ എ.പി. അബ്ദുല്ലക്കുട്ടിക്ക് എതിരായ എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകണമെന്നു ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെ സരിതയോട് ആവശ്യപ്പെട്ടെന്ന സരിതയുടെ മൊഴി തെറ്റാണ്. ഫെനിയെ കണ്ടിട്ടുണ്ട്. എന്നാൽ വ്യക്തിപരമോ, കേസ് സംബന്ധമായോ ഒരു ബന്ധവും ഫെനിയുമായില്ല. സരിത ജയിലിൽ വച്ച് ആദ്യം തയാറാക്കിയ കുറിപ്പ് പിന്നീട് നാലു പേജായി ചുരുങ്ങിയതിനു പിന്നിൽ ഒരിടപെടലും താൻ നടത്തിയിട്ടില്ല. ഫെനി, കെ.ബി. ഗണേശ്‌കുമാർ എംഎൽഎയുടെ പിഎ പ്രദീപ്കുമാർ എന്നിവരുടെ ഫോണിലൂടെ സരിതയുടെ അമ്മയുമായി താൻ സംസാരിച്ചതായും ആരോപണങ്ങളിൽനിന്നു പിന്മാറാൻ ആവശ്യപ്പെട്ടതായും സരിത കമ്മിഷനു നൽകിയ മൊഴി തെറ്റാണ്. ഇങ്ങനെയൊരു സംഭാഷണമുണ്ടായിട്ടില്ലെന്നും പറഞ്ഞു. സോളർ കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഉമ്മൻ ചാണ്ടി തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

അബ്ദുല്ലക്കുട്ടിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ഒരു ശബ്ദരേഖയിൽ ആവശ്യപ്പെടുന്നുണ്ട്. ഈ ശബ്ദം തന്റേതല്ലെന്നു സംശയമുണ്ടെന്നും ഇങ്ങനെയൊരു സംഭാഷണം നടത്തിയിട്ടില്ലെന്നും ബെന്നി മൊഴി നൽകി. ശ്രീധരൻനായരെ കണ്ടിട്ടില്ല എന്നല്ലേ പറയേണ്ടത് എന്നു സരിത ചോദിക്കുമ്പോൾ, യേസ് എന്നു മറുപടി നൽകുന്നതാണു മറ്റൊരു ശബ്ദരേഖയിലുള്ളത്. കമ്മിഷനിൽ മൊഴി നൽകിയശേഷം സഹായിക്കാമെന്നാണോ പറയുന്നത് എന്ന ചോദ്യത്തിനും യേസ് എന്നാണ് ഉത്തരം. സരിത പറയുന്നതു താൻ കേൾക്കുന്നു എന്നു വരുത്താനായി ഇടയ്ക്കിടെ യേസ് എന്നു പറഞ്ഞതാണെന്നും അവർക്ക് നിർദേശമൊന്നും നൽകിയിട്ടില്ലെന്നും ബെന്നി കമ്മിഷനിൽ ബോധിപ്പിച്ചു.