കൊച്ചി: കുട്ടികളിലെ ന്യൂറോ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ബ്രെയിന്‍ സെന്റര്‍ ' അമൃത ബ്രെയിന്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍ ' അമൃത ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യസഭാ എം പി അഡ്വ. ജെബി മേത്തര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കുട്ടികളില്‍ വൈറസ് രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ചികിത്സാ സെന്ററുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് ജെബി മേത്തര്‍ പറഞ്ഞു. സിനിമാതാരം സിജു വില്‍സണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. സെന്ററിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ ആനന്ദ് കുമാര്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ പി വിനയന്‍, ഡോ. സുഹാസ് ഉദയകുമാരന്‍, ഡോ. അശോക് പിള്ള, ഡോ. വൈശാഖ് ആനന്ദ്, എസ്. എ. രേഷ്മ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അമൃതയിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തു. പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് ന്യൂറോ സര്‍ജറി, ചൈല്‍ഡ് സൈക്യാട്രി, നിയോനെറ്റല്‍ ന്യൂറോളജി, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ സേവനം പുതിയ ബ്രെയിന്‍ സെന്ററില്‍ ലഭ്യമായിരിക്കും.

കുട്ടികളില്‍ കാണപ്പെടുന്ന ന്യൂറോ സംബന്ധമായ വൈകല്യങ്ങളായ അപസ്മാരം, സ്ട്രോക്, സ്ലീപ് ഡിസോര്‍ഡേഴ്സ്, ന്യൂറോമസ്‌കുലര്‍ ഡിസോര്‍ഡേഴ്സ്, ബിഹേവിയറല്‍ ഡിസോഡേഴ്സ്, പഠനവൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള വിഗദ്ധ ചികിത്സ ഇവിടെ ലഭ്യമാണ്.