ചിക്കാഗോ: ഇല്ലിനോയിസ് സുപ്രീം കോടതിയിലെ പുതിയ ജസ്റ്റിസായി ഇന്ത്യന്‍ വംശജനായ സഞ്ജയ് ടി. ടെയിലര്‍ ജനുവരി 30-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇല്ലിനോയിസ് സംസ്ഥാനത്തെ പരമോന്നത കോടതിയില്‍ ജഡ്ജിയാകുന്ന ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ വ്യക്തിയെന്ന ചരിത്രനേട്ടം ഇതോടെ അദ്ദേഹം സ്വന്തമാക്കി.

ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ഏഴ് അംഗങ്ങളില്‍ ഒരാളായാണ് സഞ്ജയ് ടെയിലര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് പി. സ്‌കോട്ട് നെവില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

2003 മുതല്‍ ജുഡീഷ്യറിയില്‍ സജീവമായ ടെയിലര്‍, കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതിയിലും അപ്പലേറ്റ് കോടതിയിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-ല്‍ ഇല്ലിനോയിസിലെ ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ പ്രിസൈഡിംഗ് ജഡ്ജിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലോയോള യൂണിവേഴ്‌സിറ്റി ചിക്കാഗോ സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം, അവിടെത്തന്നെ രണ്ട് പതിറ്റാണ്ടോളം അധ്യാപകനായും പ്രവര്‍ത്തിച്ചു.അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയില്‍ ഏഷ്യന്‍ അമേരിക്കന്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചനയായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. 2025-ലെ കണക്കുകള്‍ പ്രകാരം ഇല്ലിനോയിസ് സംസ്ഥാന കോടതികളില്‍ ആകെ 28 ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജിമാരും ഫെഡറല്‍ തലത്തില്‍ ആറ് പേരും മാത്രമാണുള്ളത്. ഈ വിഭാഗത്തില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോടതിയില്‍ എത്തുന്ന ആദ്യ വ്യക്തിയെന്ന നിലയില്‍ സഞ്ജയ് ടെയിലറുടെ നിയമനം ഏറെ ശ്രദ്ധേയമാണ്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായ നീതി ഉറപ്പാക്കാന്‍ താന്‍ പരിശ്രമിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ ജസ്റ്റിസ് ടെയിലര്‍ പറഞ്ഞു. ചടങ്ങില്‍ കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.