പാലാ: നിര്‍ഭാഗ്യവശാല്‍ വിദ്വേഷം നമ്മുടെ പ്രമാണവും അക്രമം നമ്മുടെ മതവുമായി മാറിയിരിക്കുകയാണെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ അരുണ്‍ ഗാന്ധി പറഞ്ഞു. പാലാ മൂന്നാനിയിലെ ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. അക്രമവും വിദ്വേഷവും അരാജകത്വവും അരങ്ങു തകര്‍ക്കുന്ന കാഴ്ചകളാണ് എല്ലായിടത്തും. ഇന്ന് ഇതൊക്കെ സാധാരണ സംഭവങ്ങളും ജീവിതചര്യയുമായി മാറിക്കഴിഞ്ഞു. സ്‌നേഹവും സമാധാനവും ബാപ്പുവിന്റെ മുഖമുദ്രകളായിരുന്നു. നാം ആ മൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്. വിദ്വേഷത്തിനും അക്രമത്തിനും ഒരിക്കലും വശംവദരാകരുതെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. നാം പരസ്പരം സ്‌നേഹിക്കുന്നതുകൊണ്ടും ബഹുമാനിക്കുന്നതും കൊണ്ടു മാത്രമാണ് ഒരു രാഷ്ട്രത്തിലെ അംഗങ്ങളാകുന്നത്. വ്യക്തിപരമായി നാം വിഭിന്നരാണെങ്കിലും ഒരേ കടുംബത്തിലെ അംഗങ്ങളാണെന്ന് ഓര്‍മ്മിക്കണം. നാം പോരടിക്കുമ്പോള്‍ രാജ്യം വിഭജിക്കപ്പെടുന്നു. രാഷ്ട്രമെന്നത് ഒരു തുണ്ടു ഭൂമി മാത്രമല്ല അതിന്റെ അതിര്‍ത്തികള്‍ക്കു അതിനെ ഏകോപിപ്പിക്കാനും കഴിയില്ല. ഒരു രാജ്യത്തിന്റെ നിലനില്‍പ്പ് അവിടുത്തെ പൗരജനങ്ങളുടെ മനസിലാണ്. വിഭജനത്തിന്റെ വിത്ത് മുളച്ചാല്‍ ഒരു രാജ്യത്തിനും നിലനില്‍പ്പില്ല.

നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ പൊരുതിയതും ജീവന്‍ ബലി കൊടുത്തതും വെറുതെയാകുന്ന കാഴ്ച നിര്‍ഭാഗ്യകരമാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് വിഭജനത്തിന്റെ പോരാളികളായി അവര്‍ നമുക്കിടയില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് അകന്നു നില്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജി 1942ല്‍ ക്വിറ്റ് ഇന്ത്യാ എന്ന് ആജ്ഞാപിച്ചെങ്കില്‍ 2024 ല്‍ നമ്മള്‍ ഹേറ്റ് ക്വിറ്റ് ഇന്ത്യ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഇന്ന് നാം വിദ്വേഷമില്ലാത്ത ഇന്ത്യയെ പുന:സൃഷ്ടിക്കുന്ന പ്രക്രിയയിലാണ്. അക്രമങ്ങളും അനീതിയുമില്ലാത്ത ഒരു പുതിയ ഇന്ത്യയെ സ്വപ്നം കാണുന്നു. എല്ലാ ചെറുപ്പക്കാരും വിദ്വേഷത്തിനെതിരെയുള്ള സമരത്തിന് മാനസികമായി സജ്ജമാകുമ്പോഴാണ് പുതിയ ഇന്ത്യ ജനിക്കുന്നതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

പാലാ അല്‍ഫോന്‍സാ കോളജ് വിദ്യാര്‍ത്ഥിനി ലിയ മരിയ ജോസ് പുസ്തകങ്ങള്‍ നല്‍കി തുഷാര്‍ഗാന്ധി ഗാന്ധി സ്‌ക്വയറില്‍ വരവേറ്റു. പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഷാളണിയിച്ചു. പാലായിലെ ഗാന്ധിപ്രതിമ നിര്‍മ്മിച്ച ശില്പി ചേരാസ് രവിദാസിനെയും വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തില്‍ നിഷ സ്‌നേഹക്കൂട് (ജീവകാരുണ്യം), സിജിത അനില്‍ (സാഹിത്യം), ഐബി ജോസ് (ആരോഗ്യം), ബിന്ദു എല്‍സ (കല) എന്നിവരെ തുഷാര്‍ഗാന്ധി ആദരിച്ചു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, ചാവറ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കൂടപ്പാട്ട്, ഡോ ജോര്‍ജ് ജോസഫ് പരുവനാടി, ഡോ സിന്ധുമോള്‍ ജേക്കബ്, സാംജി പഴേപറമ്പില്‍, മുനിസിപ്പല്‍ കൗണ്‍സിലന്മാരായ സിജി ടോണി, വി സി പ്രിന്‍സ്, ബിജി ജോജോ, ലിസിക്കുട്ടി മാത്യു, ഫൗണ്ടേഷന്‍ ട്രഷറര്‍ അനൂപ് ചെറിയാന്‍, സോണി കലാഗ്രാം, സാബു എബ്രാഹം, രാജേഷ് ബി, ഒ എസ് പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

പാലാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി തുഷാര്‍ഗാന്ധി ചന്ദനമരത്തൈ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്കു കൈമാറി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ഉപഹാരം ചെയര്‍മാന്‍ എബി ജെ ജോസ് തുഷാര്‍ഗാന്ധിയ്ക്ക് സമ്മാനിച്ചു.