തിരുവനന്തപുരം: സർക്കാരിന്റെ പാലിക്കപ്പെടാത്ത ഉറപ്പുകളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന കടലിന്റെ മക്കൾക്ക് വേണ്ടത് നടപടികളാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട സർക്കാർ സംവിധാനങ്ങൾ അവരെ വിലപറഞ്ഞു വിൽക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു. വിഴിഞ്ഞത്തെ പ്രക്ഷോഭ പന്തലിൽ സിബിസിഐ ലെയ്റ്റി കൗൺസിലിന്റെ പിന്തുണയറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉറപ്പുകൾ മാത്രമല്ല ഉത്തരവുകളുമിറക്കിയിരുന്നു. ഒരു നടപടിയുമുണ്ടാകാതെ വഞ്ചിച്ചു. ജീവനും ജീവിതത്തിനും വെല്ലുവിളിയുയരുമ്പോൾ അടങ്ങിയിരിക്കാനാവില്ല. വോട്ടുചെയ്യാനുള്ള രാഷ്ട്രീയ അടിമകളും ഉപകരണങ്ങളും മാത്രമായി മലയോര തീരദേശജനതയെ വിട്ടുകൊടുക്കില്ല. മുൻകാലങ്ങളിലേതുപോലെ പുനരധിവാസ വാഗ്ദാനങ്ങളിൽ കടലോരജനത മയങ്ങിവീഴില്ല. മൂലമ്പിള്ളി നമ്മുടെ മുമ്പിൽ ചരിത്രസാക്ഷ്യമായിട്ടുണ്ട്. അതിനാൽ പ്രഖ്യാപനങ്ങളല്ല നടപടികളാണ് വേണ്ടതെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

വെള്ളയമ്പലം ലത്തീൻ സഭ അതിരൂപതാ ആസ്ഥാനത്തെത്തി ഷെവലിയാർ അഡ്വ വി സി സെബാസ്റ്റ്യൻ ആർച്ച് ബിഷപ് മോസ്റ്റ് റവ ഡോ. തോമസ് ജെ. നെറ്റോയെ സന്ദർശിച്ച് സിബിസിഐ ലെയ്റ്റി കൗൺസിലിന്റെ പിന്തുണയറിയിച്ചു. മോൺ. ഇ വിൽഫ്രഡും സന്നിഹിതനായിരുന്നു.