കൊച്ചി : ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവൃത്തി ദിനമാക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഹിന്ദു മത വിശ്വാസികൾ ഏറ്റവും പരിപാവനമായി ആചരിക്കുന്ന നവരാത്രി വിജയദശമി ദിനങ്ങളിൽ ഒന്നായ ദുർഗ്ഗാഷ്ടമി നാളായ ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തി ദിനമാക്കിയത് അത്യന്തം അപലനീയമാണ്.ഈ വർഷം ജ്യോതിഷ പ്രകാരം പൂജവെയ്‌പ്പ് ദിനം ഒക്ടോബർ രണ്ടിനാണ്.

ഒക്ടോബർ മൂന്ന് ദുർഗാഷ്ടമിയും നാല് മഹാനവമിയുമാണ്. കുട്ടികൾ തങ്ങളുടെ പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും പുജയ്ക്ക് വെച്ചുകഴിഞ്ഞാൽ രണ്ടു ദിവസം അടച്ച് പൂജ കഴിഞ്ഞ് മൂന്നാം പക്കം വിജയദശമി ദിനത്തിൽ മാത്രമാണ് തിരികെ എടുക്കുക. പൂജവെച്ചുകഴിഞ്ഞാൽ വിജയദശമി വരെ വിദ്യാർത്ഥികൾ സാധാരണയായി പുസ്തകം തുറന്ന് പഠനം നടത്താറില്ല ആർഷ ഭാരത സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണിത്. പ്രവർത്തി ദിനമാക്കാൻ സാധിക്കുന്ന മറ്റ് ദിനങ്ങൾ ഉള്ളപ്പോൾ പൂജ വെയ്‌പ്പ് ദിനം തന്നെ പ്രവൃത്തി ദിനമാക്കാൻ സർക്കാർ എടുത്ത തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും പറഞ്ഞു. ദേവസ്വം ഭരണങ്ങളിലെന്ന പോലെ പിണറായി സർക്കാരിന്റെ സനാതന ധർമ്മ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ തകർക്കാനുള്ള ഗൂഢ തന്ത്രമാണിത്. ഒക്ടോബർ മൂന്നാം തീയതി വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിനമാക്കിയ നടപടി പിൻവലിച്ച് വിദ്യാലയങ്ങൾക്ക് അവധി നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.