- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2023 ലെ ജി-20 ഉച്ചകോടിയുടെ സിവിൽ സൊസൈറ്റി സെക്ടർ ചെയർ ആയി മാതാ അമൃതാനന്ദമയി ദേവിയെ നിയമിച്ചു
കൊല്ലം: അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ ചെയർ ആയി മാതാ അമൃതാനന്ദമയി ദേവിയെ കേന്ദ്രസർക്കാർ നിയമിച്ചു. ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകൾക്കു വേണ്ടിയുള്ള ഒരു പ്രധാന ഇന്റർ ഗവൺമെന്റൽ ഫോറമാണ് ജി-20. സർക്കാർ, ബിസിനസ് ഇതര വിഷയങ്ങൾ ജി-20 നേതാക്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിനായുള്ള വേദിയാണ് സി-20 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ.
-2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയുള്ള ഒരു വർഷക്കാലമാണ് ഇന്ത്യ ജി-20 യുടെ നേതൃത്വം വഹിക്കുക. ന്യൂഡൽഹിയിൽ വച്ച് 2023 സെപ്റ്റംബർ 9 മുതൽ 10 വരെയാണ് ജി-20 നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി 200 ൽ അധികം സർക്കാർതല ഉന്നതയോഗങ്ങൾക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. മന്ത്രിതല യോഗങ്ങൾ, വർക്കിങ് ഗ്രൂപ്പുകൾ, എൻഗേജ്മെന്റ് ഗ്രൂപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നു.
സാധാരണക്കാരുടെ ശബ്ദത്തിന് ഇത്രയും ഉയർന്ന ഒരു പ്രാതിനിധ്യം നൽകിയതിന് ഇന്ത്യൻ ഗവൺമെന്റിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായി ഇന്ത്യയുടെ സി 20 എൻഗേജ്‌മെന്റ് ഗ്രൂപ്പിന്റെ ചെയർ എന്ന നിലയിലുള്ള തന്റെ കർത്തവ്യം ഏറ്റെടുത്ത ശേഷം അമ്മ പറഞ്ഞു. സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർ സുധാ മൂർത്തി എന്നിവരും രാംഭൗ മൽഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവയും ഇതിൽ അംഗങ്ങളാണ്.
ലോകം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ വിശപ്പ്, സംഘർഷങ്ങൾ, ജീവജാലങ്ങളുടെ വംശനാശം, പാരിസ്ഥിതിക നാശം എന്നിവയാണെന്നും ഇതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി നാം ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും പ്രഥമ സി-20 ഓൺലൈൻ യോഗത്തിൽ അമ്മ പറഞ്ഞു. ' കമ്പ്യൂട്ടർ സയൻസ്, ഗണിതശാസ്ത്രം, ഫിസിക്സ് തുടങ്ങി എല്ലാ മേഖലകളിലെയും വിദഗ്ദ്ധർ ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള കൂടുതൽ നൂതനമായ രീതികൾ സൃഷ്ടിക്കാൻ കഴിയും. ഇതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ നമുക്ക് കഴിയും. ബഹുമുഖ പ്രയ്തനങ്ങളുടെ ഏകീകരണത്തിന്റെ അഭാവം നമ്മൾക്കുണ്ടെന്നും ഇതിനുള്ള പരിഹാരമാണ് കാലഘട്ടത്തിന്റെ ആവശ്യം.'
ഗ്രാമീണമേഖലകളിലെ ദാരിദ്ര്യത്തെപ്പറ്റി ഒരു സമൂഹമൊന്നടങ്കം ചർച്ച ചെയ്ത് മുന്നോട്ട് പോകേണ്ട ഒരു പ്രധാന പ്രശ്നമാണെന്ന് അമ്മ പറഞ്ഞു. പ്രത്യേകിച്ചും നമ്മുടെ ഭക്ഷണത്തിനു വേണ്ടിയുള്ള ഭൂരിഭാഗം കൃഷിയും ഈ പ്രദേശങ്ങളിലെ ആളുകളാണ് ചെയ്യുന്നത്. അമ്മ 35 വർഷത്തിലേറെയായി ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഗ്രാമങ്ങളിലെ ആളുകളുടെ ജീവിതത്തെക്കുറിച്ച് പഠിക്കുന്നു. ഉയരങ്ങളിൽ നിന്ന് ഗ്രാമങ്ങളെ ഉപരിപ്ലവമായി നോക്കിക്കൊണ്ട് നമുക്ക് കൃത്യമായ പരിഹാരങ്ങൾ കണ്ടെത്താനാവില്ലെന്ന് അമ്മ മനസ്സിലാക്കിയിട്ടുണ്ട്. താഴേത്തട്ടിലേക്ക് പോയി അവരുടെ കാഴ്ചപ്പാടിൽ നിന്ന് പ്രശ്നങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടത്.
അമ്മ പറഞ്ഞു 'സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് വിശപ്പാണ്. വിശപ്പ് എന്നത് വളരെ സങ്കീർണമായ ഒരു പ്രശ്നമാണ്. ദരിദ്രമായ ഗ്രാമങ്ങളിലേക്ക് പോകുമ്പോൾ പലപ്പോഴും ആസക്തികൾ മനുഷ്യനെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നതായി കാണാം. ഈ ദാരിദ്ര്യം മൂലം ഗർഭാവസ്ഥയുടെ പ്രധാന ഘട്ടങ്ങളിൽ സ്ത്രീകൾക്ക് മതിയായ പോഷകാഹാരം ലഭ്യമാകാതെ വരുന്നു. പോഷകാഹാരക്കുറവിന്റെ ഫലമായോ അല്ലെങ്കിൽ മലിനമായ ഭക്ഷണത്തിൽ നിന്നുള്ള വിഷബാധ മൂലമോ അവരുടെ കുട്ടികൾ ജന്മനാ തന്നെ മരിക്കുന്നു. സ്ത്രീകൾക്ക് പ്രത്യേകിച്ച് ഗർഭിണികൾക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. '
പരമ്പരാഗത രീതികളിൽ നിന്നുമാറിച്ചിന്തിക്കാൻ ഗ്രാമീണരെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അമ്മ സംസാരിച്ചു. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉയർന്ന അപകടസാധ്യതയുള്ള രോഗങ്ങളിലേക്ക് പോലും നയിക്കുന്നുണ്ട്. ഇന്ത്യയിലെമ്പാടുമായി 108 ദരിദ്ര ഗ്രാമങ്ങളിൽ സ്വാശ്രയത്വം വളർത്തുന്നതിനുള്ള സഹായങ്ങളെത്തിക്കുന്നതിനായാണ് 2013-ൽ മാതാ അമൃതാനന്ദമയി മഠം അമൃത സെർവ് ആരംഭിച്ചത്.
'ഗ്രാമങ്ങളിൽ ഞങ്ങൾ ജീവാമൃതം എന്ന പദ്ധതി ആരംഭിച്ച് ശുദ്ധമായ കുടിവെള്ളം നൽകുകയും ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നു. എന്നാൽ ചില ഗ്രാമങ്ങളിൽ നദിയിലെ മലിനമായ വെള്ളം കുടിച്ചാൽ മാത്രമേ ആരോഗ്യം നിലനിൽക്കൂവെന്ന് അന്ധമായി വിശ്വസിച്ചിരുന്ന ചില ആൾക്കാരുണ്ടായിരുന്നു. ഫിൽറ്റർ ചെയ്ത വെള്ളം കുടിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുമെന്നും അസ്ഥി രോഗങ്ങൾ വരുമെന്നുമെല്ലാം അവർ വിശ്വസിച്ചിരുന്നു. ഫിൽറ്റർ ചെയ്ത ശുദ്ധജലം ലഭ്യമാക്കിയിട്ടു പോലും അവർ നദിയിലെ വെള്ളം കുടിക്കുന്നത് തുടർന്നു. അതുവഴി അവർക്ക് പലതരം ജലജന്യ രോഗങ്ങളും ഉണ്ടായിക്കൊണ്ടേയിരുന്നു' അമ്മ കൂട്ടിച്ചേർത്തു.
'എല്ലാകാര്യങ്ങൾക്കും സന്തുലിതാവസ്ഥ ആവശ്യമാണ്. പഞ്ചസാരയുടെ ഉപയോഗം തുടർന്നുകൊണ്ടു തന്നെ പ്രമേഹരോഗത്തിനുള്ള മരുന്നുകൾ കഴിച്ചാൽ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയില്ല. അതുകൊണ്ടു തന്നെ നമ്മൾ സ്വയം ഗ്രാമങ്ങളിൽ പോയി ഓരോ മേഖലയുമായും ബന്ധപ്പെട്ട് സൂക്ഷ്മമായി മനസ്സിലാക്കുകയും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഇതിനുള്ള ബോധവൽക്കരണം നടത്തേണ്ടതുമുണ്ട്.
തുല്യവും സുസ്ഥിരവുമായ വളർച്ച, പാരിസ്ഥിതിക സുസ്ഥിരത, സ്ത്രീ ശാക്തീകരണം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, വാണിജ്യം, നൈപുണ്യ-മാപ്പിങ്, സംസ്‌കാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യവികസനവും സാങ്കേതിക അധിഷ്ഠിതമായ വികസനവും, ക്ലൈമറ്റ് ഫിനാൻസിങ്, സർക്കുലർ എക്കണോമി, ആഗോള ഭക്ഷ്യ സുരക്ഷ, ഊർജ്ജ സുരക്ഷ, ഗ്രീൻ ഹൈഡ്രജൻ, ദുരന്തങ്ങളുടെ സാധ്യത കുറയ്ക്കലും പ്രതിരോധവും, വികസന സഹകരണം, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടം, വിവിധ മേഖലകളിലെ പരിഷ്‌കാരങ്ങൾ എന്നിവയാണ് ജി-20 ഉച്ചകോടിയിൽ ഇന്ത്യയുടെ മുൻഗണനകളിൽ ഉൾപ്പെടുന്നത്.
''ഇവിടെ ഉന്നയിക്കുന്ന എല്ലാ പ്രശ്നങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഇത് കേവലമായ ഒരു കൂടിച്ചേരൽ എന്നതിലുപരിയായി ഹൃദയങ്ങളും മനസ്സുകളും ഒന്നിക്കുന്ന ഒരു യഥാർത്ഥ കൂടിച്ചേരലായി മാറണമെന്നും നമ്മളെയും മറ്റുള്ളവരെയും ഉണർത്താനുള്ള ഒരേയൊരു മാർഗ്ഗമാണിത് ' അമ്മ കൂട്ടിച്ചേർത്തു.
ജി-20 അംഗങ്ങളിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്നു. 1999 ൽ ഇതിന്റെ തുടക്കം മുതൽ ഇന്ത്യ ഇതിൽ ഒരു അംഗമാണ്. ലോക ഉൽപ്പാദനത്തിന്റെ (ജിഡബ്ല്യുപി) ഏകദേശം 80 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 59-77 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂവിസ്തൃതിയുടെ ഏകദേശം പകുതിയും ജി-20 ൽ ഉൾപ്പെടുന്നു.
G20 നേതാക്കളുടെ ഉച്ചകോടിയിൽ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ള ആളുകളുടെയും ശബ്ദം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജി-20ൽ അംഗമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സംഘടനകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 800-ലധികം സിവിൽ സൊസൈറ്റികളും ഇവയുടെ പ്രതിനിധികളും ശൃംഖലകളുമായും ചേർന്നുള്ള പ്രവർത്തനങ്ങളാണ് സി-20 നടത്തുന്നത്. G20 അംഗ രാജ്യങ്ങൾക്കിടയിൽ സിഎസ്ഒ പ്രാതിനിധ്യം 2010 ലാണ് ആരംഭിച്ചത്. 2013 ൽ ഇത് ജി-20 യുടെ ഒരു ഔദ്യോഗിക സംഘമായി.
ജി-20 യ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം G20 അംഗങ്ങൾക്ക് പുറമേ, G20 യോഗങ്ങളിലേക്കും ഉച്ചകോടിയിലേക്കും അതിഥി രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും ക്ഷണിക്കുന്ന ഒരു പതിവുണ്ട്. അതനുസരിച്ച് സാധാരണ അന്താരാഷ്ട്ര സംഘടനകൾക്കും (യുഎൻ, ഐഎംഎഫ്, വേൾഡ് ബാങ്ക്, ഡബ്ല്യുഎച്ച്ഒ, ഡബ്ല്യുടിഒ, ഐഎൽഒ, എഫ്എസ്ബി, ഒഇസിഡി) പ്രാദേശിക സംഘടനകളുടെ (എയു, എയുഡിഎ-എൻഇപിഎഡി, ആസിയാൻ) ചെയർമാർക്കും പുറമേ ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്‌സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്‌പെയിൻ, യുഎഇ എന്നീ അതിഥി രാജ്യങ്ങളെയും കൂടാതെ ഐഎസ്എ (ഇന്റർനാഷണൽ സോളാർ അലയൻസ്), സിഡിആർഐ, എഡിബി (ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്) എന്നിവയെ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികളായും ഇന്ത്യ ക്ഷണിക്കും. 'ഒരുമിച്ച് കരുത്തോടെ വീണ്ടെടുക്കാം' എന്ന പ്രമേയവുമായി ഈ വർഷത്തെ ജി-20 നേതാക്കളുടെ ഉച്ചകോടി നവംബർ 15 മുതൽ 16 വരെ ഇന്തോനേഷ്യയിൽ നടക്കുകയാണ്. കോവിഡിന് ശേഷമുള്ള വെല്ലുവിളികളും ഇതിനെ മറികടക്കാനായി ആവശ്യമായ കൂട്ടായ പവർത്തനത്തിന്റെ ആവശ്യകതയും മനസ്സിലാക്കിക്കൊണ്ട് ഗ്ലോബൽ ഹെൽത്ത് ആർക്കിടെക്ചർ, എനർജി ട്രാൻസിഷൻ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ മൂന്ന് പ്രധാന കാര്യങ്ങളിലാണ് ഇന്തോനേഷ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.